എറണാകുളം: നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ ഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് നടി കോടതിയെ സമീപിച്ചത്. ടിനി ടോം തന്നെ നിരന്തരം അധിക്ഷേപിച്ചെന്നും ജിഹാദിയെന്ന് വിളിച്ച് വ്യക്തിഹത്യ നടത്തിയെന്നുമാണ് അൻസിബ ഹസന്റെ പരാതി. നേരത്തെ കടവന്ത്ര പോലീസിനെ സമീപിച്ചിരുന്നെങ്കിലും തുടർനടപടി വൈകിയതിനാലാണ് നടി നേരിട്ട് കോടതിയെ സമീപിച്ചത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. എഫ്ഐആർ പോലും ഇടാതെ പോലീസ് കേസ് അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അൻസിബയുടെ പരാതി.
അതേസമയം, അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാൻ ശ്രമിക്കുന്നു എന്നുൾപ്പെടെയുള്ള പരാമർശങ്ങൾ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അൻസിബ പറഞ്ഞിരുന്നത്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേതാ മേനാൻ വ്യക്തമാക്കിയത്.






























