കൊച്ചി : ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കർക്കെതിരെയുള്ള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി.
കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മിൽ നിന്ന് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. എന്നാൽ അതേസമയം നയതന്ത്ര കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് പറയുന്നു.