കാസർഗോഡ് : കേരളത്തിലെ കാസർഗോഡ് ജില്ലയും കൊവിഡിൽ നിന്ന് സുരക്ഷിതമാകുകയാണ്. നിലവിൽ ഒരാൾകൂടി മാത്രമാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയായിരുന്നു കാസർഗോഡ്.
ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളില്‍ 177 പേര്‍ക്കും രോഗം മാറിയിരിക്കുകയാണ്. ഇവിടെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരാഴ്ചയാണ് കടന്നുപോയത്. ചെങ്കള പഞ്ചായത്തിലെ ഒരാള്‍ മാത്രം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന ചെമ്മനാട് പഞ്ചായത്ത് കോവിഡ് മുക്തമായി. 39 പോസിറ്റീവ് കേസുകളാണ് ചെമ്മനാട് പഞ്ചായത്തില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രണ്ട് നഗരസഭകളിലും 15 ഗ്രാമ പഞ്ചായത്തുകളിലുമായിരുന്നു കൊവിഡ് ബാധിച്ചിരുന്നത്. പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന രണ്ട് നഗരസഭകളും 14 പഞ്ചായത്തുകളും കോവിഡ് മുക്തമായി. ഇനി മൂന്നു വാർഡുകൾ മാത്രം ഹോട്ട്സ്പോട്ടായി തുടരുന്നുണ്ട്.