മൂന്നാര്‍: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടൻ സ്വദേശി മൂന്നാറിലെ ഹോട്ടലിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശേരിയിലെത്തി വിമാനം കയറിയ സംഭവത്തിൽ കെടിഡിസി ഹോട്ടൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വൻ വീഴ്ച. കെടിഡിസി ടീകൗണ്ടി ഹോട്ടൽ അധികൃതർ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ .
നിരീക്ഷണത്തിനുള്ള വിദേശ വിനോദസഞ്ചാരിയുടെ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ബ്രിട്ടീഷ് പൗരൻ മൂന്നാർ വിട്ടത് ഈ സർട്ടിഫിക്കറ്റ് ഇല്ലാതയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ പാലിച്ചില്ല. പതിനാല് ദിവസത്തെ നിരീക്ഷണം എന്ന നിർദേശം ലംഘിച്ചു. വിവരങ്ങൾ ദിശയെ അറിയിക്കണം എന്ന നിർദ്ദേശവും പാലിച്ചില്ല.
ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കിയത് മാർച്ച് 13നാണ്. ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന നിർദ്ദേശവും ലംഘിച്ചു. ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും ലഭ്യമാക്കിയില്ല. വിദേശ പൗരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോട്ടൽ ജീവനക്കാര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.