കോവിഡ് തടയാൻ ലോക്ഡൗണോ? ; വേണ്ടെന്ന് മിക്ക സംസ്ഥാനങ്ങളും, കടുപ്പിച്ച് മഹാരാഷ്ട്ര

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ 1.5 ലക്ഷം പിന്നിട്ടതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണു സംസ്ഥാനങ്ങൾ. 11,08,087 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ആറര മാസത്തിനു ശേഷമാണു സജീവ കേസുകൾ 10 ലക്ഷം കടന്നതെന്നതും ശ്രദ്ധേയം. രണ്ടാം തരംഗം ശക്തമായതോടെ വീണ്ടും ലോക്ഡൗൺ വരുമോ എന്ന ആശങ്കയിലാണു ജനം. രാജ്യവ്യാപക ലോക്ഡൗണിന്റെ ആവശ്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകിയെങ്കിലും സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല.

കോവിഡ് വ്യാപനം കണക്കിലെടുത്തു ഡൽഹിയിൽ എല്ലാത്തരം കൂട്ടായ്മകളും നിരോധിച്ചു. വിവാഹം, ശവസംസ്കാരം തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചു. പകുതി സീറ്റിൽ മാത്രം ആളെ കയറ്റിയാകും പൊതുഗതാഗതം. സർക്കാർ ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ചതടക്കമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഏപ്രിൽ 30 വരെ സർക്കാർ, സ്വകാര്യ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. മഹാരാഷ്ട്രയിൽനിന്നു ഡൽഹിയിലേക്കു വിമാനത്തിൽ വരുന്നവർക്ക് 72 മണിക്കൂറിൽ കൂടാത്ത ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതില്ലാത്തവർ 14 ദിവസം ക്വാറന്റീനിൽ ഇരിക്കണം.

പാവങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാൽ സംസ്ഥാനത്തു ലോക്ഡൗൺ നടപ്പാക്കാൻ ആഗ്രഹിക്കുന്നില്ലെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഗ്രാമങ്ങളും മാർക്കറ്റുകളും ഹൗസിങ് സൊസൈറ്റികളും സ്വയം സന്നദ്ധമായി ലോക്ഡൗണിലേക്കു പോകുന്നതിനെ സ്വാഗതം ചെയ്യും. ഇങ്ങനെ പലയിടത്തും സ്വയം ലോക്ഡൗൺ പ്രഖ്യാപിച്ചവരുണ്ട്. അനാവശ്യമായ സഞ്ചാരങ്ങൾ ഒഴിവാക്കാൻ 10 മണിക്കൂർ കർഫ്യു നടപ്പാക്കിയിട്ടുണ്ടെന്നും രൂപാണി പറഞ്ഞു. കോവിഡ് ബാധിതരെ അങ്ങോട്ടു പോയി കണ്ടെത്താനും ചികിത്സാ നിർദേശങ്ങൾ നൽകാനുമായി 20 ‘ധന്വന്തരി’ വാനുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

സാമ്പത്തിക പ്രത്യാഘാതം മുൻനിർത്തി സംസ്ഥാനം ലോക്ഡൗണിലേക്കു പോകില്ലെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ജിഎസ്ടി വരുമാനം, ടൂറിസം മേഖല തുടങ്ങിയവ പ്രതിസന്ധിയിലാണ്. ലോക്ഡൗൺ കൊണ്ടു കൊറോണ വൈറസിനെ നിയന്ത്രിക്കാനാവില്ല. പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷനുമാണു രോഗം തടയാനുള്ള മാർഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഇൻഡോറിലെ വ്യവസായ ഹബ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഉജ്ജയിൻ, ഭർവാനി അടക്കമുള്ള ജില്ലകളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണു മധ്യപ്രദേശ്. കൂടുതൽ നഗരങ്ങളിലേക്കു ലോക്ഡൗൺ വ്യാപിപ്പിക്കുന്നുമുണ്ട്. ഏപ്രിൽ 19 വരെയാണു കടുത്ത നിയന്ത്രണങ്ങൾ.

ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി സംസ്ഥാനമാകെ കർശന ലോക്ഡൗൺ വേണമെന്ന പക്ഷക്കാരനാണു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വൈറസിന്റെ വ്യാപനച്ചങ്ങല പൊട്ടിക്കാൻ ലോക്ഡൗൺ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. കോവിഡ് ടാസ്ക്ഫോഴ്‍സുമായുള്ള യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം. ലോക്ഡൗൺ യഥാർഥ പരിഹാരമല്ലെന്നു പറഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, വാക്സിനേഷനുള്ള പ്രായപരിധി എടുത്തു കളയണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എല്ലാ പ്രായത്തിലുമുള്ളവർക്കും വാക്സീൻ നൽകണം. ഡൽഹിയിലെ രോഗികളിൽ 65 ശതമാനവും 45 വയസ്സിൽ താഴെയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...