ഡല്‍ഹി : കൊവിഡ് സമൂഹവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അത് തെറ്റാണ് എന്ന് ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് വലിയ തോതില്‍ സമൂഹവ്യാപനം ഉണ്ടായതായി പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്‌സ്, ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ എന്നീ സംഘടനകളാണ് കേന്ദ്ര നടപടികള്‍ തെറ്റാണെന്ന് കുറ്റപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് തന്ന് ശരിയായ രീതിയിലല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനത്തെക്കുറിച്ച് ധാരണയുള്ള പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധരുമായും മറ്റും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല പ്രതിരോധ സംവിധാനം കൂടുതല്‍ ഫലപ്രദമാകുമായിരുന്നു. ഗവേഷകര്‍, പൊതു ആരോഗ്യ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുമായി സുതാര്യമായി വിവരങ്ങള്‍ പങ്കുവെയ്ക്കണം. എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂരിഭാഗം കേസുകളും ലക്ഷണങ്ങളില്ലാത്തതോ കുറച്ചു ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയതിനാല്‍ ആശുപത്രി ചികിത്സയേക്കാള്‍ വീടുകളില്‍ ചികിത്സ ലഭ്യമാക്കുന്നതാണ് ഉചിതമെന്നും ഇവര്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം ചെറിയതോതിലായിരുന്ന ആദ്യഘട്ടത്തില്‍ തന്നെ അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമായിരുന്നു. ഇപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും രോഗം എത്തിക്കുകയാണ്. ഇത് ഒഴിവാക്കണമായിരുന്നു. പൊതുആരോഗ്യ സംവിധാനം ദുര്‍ബലമായ ഗ്രാമീണ മേഖലകളില്‍ ഇത്തരത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഇവര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മറ്റു ചികിത്സ തേടിയിരുന്നവര്‍ക്കു തിരിച്ചടിയായി.
തെളിവുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ രോഗനിയന്ത്രണം സാധ്യമാക്കണം. രോഗവ്യാപനമുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കൊണ്ട് പൊതു ലോക്ഡൗണ്‍ വേണ്ടെന്ന് വെയ്ക്കണം. പരിശോധന, കണ്ടെത്തല്‍, നിരീക്ഷണം, ഐസൊലേറ്റ് ചെയ്യല്‍ തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം. ഹോട്ട്സ്‌പോട്ടുകളും ക്ലസ്റ്ററുകളും കൃത്യമായി കണ്ടെത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് വിദ്ഗ്ദര്‍ മുന്നോട്ടുവയ്ക്കുന്നത്.































