മസ്‌കറ്റ് : കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ഒമാനില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. എഴുപത്തി രണ്ടു വയസുള്ള സ്വദേശിയാണ് മരിച്ചത്. ആളുകള്‍ പുറത്തിറങ്ങുന്നതിന് ഇന്ന് മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒമാന്‍. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നത് വിലക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ വളരെ കുറവ് ജീവനക്കാരെ മാത്രമേ ഓഫീസില്‍ ജോലിക്ക് നിയോഗിക്കാവൂ. സൈന്യമാണ് കൊറോണ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
ഇതിനിടെ യുഎഇയില്‍ രാത്രി യാത്രയ്ക്കുള്ള അനുമതികള്‍ റദ്ധാക്കി. രാത്രി എട്ട് മണിക്ക് ശേഷം ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. പകല്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങിയാല്‍ പോലീസ് മൂവായിരം ദിര്‍ഹം പിഴ ചുമത്തും. അബുദാബി മസ്ദാര്‍ സിറ്റിയില്‍ അതിവേഗ കൊറോണ പരിശോധന കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഒരു ദിവസം ആയിരക്കണക്കിന് ആളുകളെ ഇവിടെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കഴിയും.
കൊറോണ കാരണം സാമ്പത്തിക നഷ്ടം സംഭവിച്ചാലും മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. കര്‍ഫ്യു ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷ കൂട്ടണം എന്ന് കുവൈറ്റ് പാര്‍ലമെന്റില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കൊറോണ നിയന്ത്രണ വിധേയമാകുന്നതിനു അനുസരിച് മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന ഒരുക്കങ്ങള്‍ സംബന്ധിച്ച് നിലപാട് എടുക്കാന്‍ കഴിയൂ എന്ന് സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ ബിന്‍ താഹിര്‍ ബെന്‍ന്ദന്‍ അറിയിച്ചു.