പത്തനംതിട്ട : മൂന്ന് ജില്ലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന നാലുവരി ദേശീയപാതയുടെ വികസനം വൈകും. മലയോര ജില്ലയുടെ ഗതാഗത വികസനത്തിന് വഴിയൊരുക്കി പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലൂടെ കടന്നു പോകുന്ന ഭരണിക്കാവ് – മുണ്ടക്കയം എന്‍.എച്ച് 183 എ പാതയുടെ നിര്‍മ്മാണമാണ് കോവിഡ് പ്രതിസന്ധിയേ തുടർന്ന് മുടങ്ങി കിടക്കുന്നത്. അലൈന്‍മെന്റ് സര്‍വേ പൂര്‍ത്തിയായ പദ്ധതിയുടെ ടെണ്ടര്‍ നടപടി തുടങ്ങാനിരിക്കേയാണ് തുടര്‍ നടപടികള്‍ നിലച്ചത്. വാഹന തിരക്ക് സര്‍വേയും മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കിയാണ് സര്‍വേ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഭരണിക്കാവില്‍ നിന്ന് തുടങ്ങി കടമ്പനാട്, അടൂര്‍, തട്ട, കൈപ്പട്ടൂര്‍, പത്തനംതിട്ട, മൈലപ്ര, മണ്ണാരക്കളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കല്‍, കണമല, എരുമേലി വഴിയാണ് മുണ്ടക്കയത്ത് എത്തുന്നത്. നാല് ബൈപ്പാസുകളും പാതയിലുണ്ട്.
ജില്ലാ ആസ്‌ഥാനമായ പത്തനംതിട്ടയില്‍ ടൗണില്‍ പാത പ്രവേശിക്കില്ല. റിങ് റോഡില്‍ സേ്‌റ്റഡിയം, അബാന്‍, എസ്.പി ഓഫീസ് ജങ്‌ഷന്‍ വഴികളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനാല്‍ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല. നിര്‍ദ്ദിഷ്‌ട പാതയ്‌ക്ക് ജില്ലയില്‍ 82.5 കിലോമീറ്റര്‍ ദൂരമുണ്ട്. കൊല്ലത്ത് ആറും കോട്ടയത്ത് 27.5 കിലോമീറ്ററുമാണുള്ളത്. മൊത്തം 116 കിലോമീറ്റര്‍. പുനലൂര്‍, ചെങ്കോട്ട വഴിയുള്ള കൊല്ലം- ചെങ്കോട്ട -തിരുമംഗലം ദേശീയപാത 744, കോട്ടയം, കുമളി വഴിയുള്ള കൊല്ലം -തേനി -ഡിണ്ടിഗല്‍ ദേശീയ പാത 183 എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ ദേശീയ പാത വികസനം.
അടൂര്‍ -ഭരണിക്കാവ്, അടൂര്‍ -കൈപ്പട്ടൂര്‍, കൈപ്പട്ടൂര്‍- പത്തനംതിട്ട, പത്തനംതിട്ട -മൈലപ്ര, എരുമേലി -പുലിക്കുന്ന് എന്നീ റോഡുകള്‍ പൂര്‍ണമായി ഇതില്‍ ഉള്‍പ്പെടും. അടൂരില്‍ നെല്ലിമൂട്ടില്‍പടി മുതല്‍ ജങ്‌ഷന്‍ വരെ എം.സി റോഡ്, മൈലപ്ര പള്ളിപ്പടി മുതല്‍ മണ്ണാരക്കുളഞ്ഞി വരെ പുനലൂര്‍ -മൂവാറ്റുപുഴ സംസ്‌ഥാനപാത, മണ്ണാരക്കുളഞ്ഞി മുതല്‍ ഇലവുങ്കല്‍ വരെയും ഇലവുങ്കല്‍ മുതല്‍ എരുമേലി വരെയും ശബരിമല പാതയും ഇതിന്റെ ഭാഗമാകും































