കോന്നി : കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് സർക്കാർ നടപ്പിലാക്കിയ മാനദണ്ഡങ്ങൾ മറികടന്ന് കോന്നി നഗരത്തിൽ വൻതിരക്ക്. കോന്നിയിലെ ധനകാര്യ സ്ഥാപനങ്ങൾ, തുണികടകൾ, വ്യാപാര സ്ഥാപനങ്ങൾ, നാരായണപുരം ചന്ത എന്നിവടങ്ങളുൾപ്പെടെ വലിയ തിരക്കും ആൾക്കൂട്ടങ്ങളുമാണ് അനുഭവപ്പെട്ടത്. കൂട്ടം കൂടിയാണ് പലസ്ഥലങ്ങളിലും ആളുകൾ നിൽക്കുന്നത്. സ്ഥാപനങ്ങളിൽ പോലും സാമൂഹ്യ അകലവും പാലിച്ചിട്ടില്ല. വാഹനത്തിരക്കും വളരെയധികം വർധിച്ചിട്ടുണ്ട്. ആളുകൾ ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്ത സ്ഥിതിയും വളരെയധികമാണ്.
നഗരത്തിൽ പലയിടങ്ങളിലും തിരക്ക് രൂക്ഷമായിട്ടും പോലീസും ബന്ധപ്പെട്ട അധികൃതരും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്ഥാപനങ്ങളിലേക്ക് എത്തുന്നവരെ അകത്ത് കടത്താതെ ഇടപാടുകൾ നടത്തുന്നുണ്ടെങ്കിലും പുറത്ത് കൂട്ടം കൂടുന്നവരെ നിയന്ത്രിക്കുന്നതിന് സ്ഥാപനങ്ങളുടെ അധികൃതർ തയ്യാറാകുന്നില്ല. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കാണിച്ച ജാഗ്രത ഇപ്പോൾ ഇല്ലെന്നുള്ള സ്ഥിതിയാണ് തിരക്കുകൾ സൂചിപ്പിക്കുന്നത്. കോന്നിയിൽ കൊവിഡ് സമ്പർക്ക വ്യാപനം വളരെയധികം വർധിച്ചിട്ടുണ്ട്. എന്നിട്ടും ജനതിരക്ക് നാൾക്കുനാൾ വർധിക്കുകയാണ്. മലയോര മേഖലകളിലടക്കം കോന്നിയിൽ നിരവധി ആളുകൾക്കാണ് രോഗം പിടിപെട്ടത്. ഇത് കൂടുതലും സമ്പർക്കത്തിലൂടെ ആയിരുന്നു എന്നും അധികൃതർ പറയുന്നു. ജനത്തിരക്ക് ഇനിയും വർധിച്ചാൽ രോഗ വ്യാപന സാധ്യത ഏറും എന്നതും യാഥാർഥ്യമാണ്.






























