തിരുവനന്തപുരം : വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ മാർഗ നിർദേശമനുസരിച്ചുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.
വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിന് എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങൾ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര മാർഗ നിർദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
കേന്ദ്ര മാർഗനിർദേശങ്ങളിൽ പറയുന്ന വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കൂടുതൽ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർ സംസ്ഥാനത്ത് എത്തിയിട്ട് എയർപ്പോർട്ടുകളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. എല്ലാ എയർപ്പോർട്ടുകളിലും കൂടുതൽ പരിശോധന നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു. ഇവർ കർശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആർടിപിസിആർ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ സംശയമുള്ള സാമ്പിളുകൾ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ്.





























