തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർക്ക് അവിടെ രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. മൂന്നു ദിവസത്തിനിടെ ആറുപേർക്ക് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വരും ദിനങ്ങളിൽ ഉറവിടം വ്യക്തമാകാത്ത രോഗബാധിതർ കൂടുതൽ ഉണ്ടാകാമെന്നും പരിശോധന വർധിപ്പിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കേരളത്തിൽനിന്ന് പോയവരിൽ കർണാടകയിൽ നാലും തമിഴ്നാട്ടിൽ രണ്ടും പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കർണാടകയിൽ രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ നിന്നു പോയി ക്വാറന്റീനിൽ കഴിയവേയാണ് രോഗം സ്ഥിരീകരിച്ചതെന്നതിനാൽ ഇവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം.
ധർമ്മടത്ത് മറ്റു ശാരീരിക അവശതകൾ ഉള്ള രോഗിക്ക് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇടുക്കിയിലെ ബേക്കറിയുടമയ്ക്കും കൊല്ലത്തെ ആരോഗ്യപ്രവർത്തകകയ്ക്കും രോഗം ബാധിച്ചതെങ്ങനെയെന്നും വ്യക്തമല്ല. ആദ്യഘട്ടത്തിൽ 30ലേറെ രോഗികൾക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടാകുന്നതെന്ന് വ്യക്തമായിരുന്നില്ല. ഈ ഘട്ടത്തിലും അറിയപ്പെടാത്ത രോഗികൾ സമൂഹത്തിൽ ഉണ്ടാകാം എന്നതിലേക്കാണ് കണക്കുകൾ വിരൽ ചൂണ്ടുന്നത്.
പരിശോധനയുടെ കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ ഏറെ പിന്നിലാണ് സംസ്ഥാനം. 10 ലക്ഷത്തിൽ 1282 എന്നതാണ് നിരക്ക്. ദേശീയ ശരാശരി 1671 ആണ്. സമൂഹ വ്യാപനം ഇല്ലെന്ന് തീർത്തുപറയാൻ ഈ നിരക്കുകൾ പോരെന്ന് ചുരുക്കം. ഇതിനൊപ്പമാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമുള്ള കാഴ്ചകള്‍. ഒരാഴ്ചയ്ക്കുള്ളിൽ ക്വാറന്റീൻ ലംഘനത്തിന് 137 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും മണിക്കൂറുകൾ അതീവജാഗ്രത ആവശ്യപ്പെടുമ്പോൾ ചെറിയ പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരാം.