ന്യൂഡൽഹി : സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്നു കേരള സർക്കാർ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പരീക്ഷ നടത്താൻ സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സർക്കാരിന്റേത്.
പരീക്ഷ റദ്ദാക്കുന്ന കാര്യത്തിൽ കേരള സർക്കാർ ഇന്നു നിലപാട് അറിയിക്കണമെന്നും ഇല്ലെങ്കിൽ ഹർജിയിൽ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു. നിലപാട് അറിയിക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന് കേരള സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ജി.പ്രകാശ് ആവശ്യപ്പെട്ടപ്പോൾ, പറ്റില്ലെന്നും ബുധനാഴ്ചതന്നെ വാദം കേൾക്കുമെന്നുമായിരുന്നു കോടതിയുടെ നിലപാട്.