ബെംഗളൂരു : കർണാടകയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ജൂൺ ഏഴുവരെ നീട്ടി. കഴിഞ്ഞ 10ന് നിലവിൽ വന്ന അടച്ചിടൽ 24 വരെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനം പരിധിവിടുന്നതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാഴ്ച കൂടി ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ നീട്ടുന്നതെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ജൂൺ 7നു രാവിലെ 6 വരെ തുടരുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.
നഗരങ്ങളിലെ ചേരികളിലും ഗ്രാമ, ജില്ലകളിലും കോവിഡ് വ്യാപനവും മരണങ്ങളും പരിധിവിടുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിൽ സാങ്കേതിക ഉപദേശക സമിതിയും ആരോഗ്യ രംഗത്തെ വിദഗ്ധരും ലോക്ക്‌ഡൗൺ നീട്ടണമെന്ന നിർദേശം സർക്കാരിനു മുന്നിൽ വെച്ചിരുന്നു. ഇതു പരിഗണിച്ചാണ് ലോക്ക്‌ഡൗൺ നീട്ടിയത്. നിയന്ത്രണങ്ങൾ നിലവിൽ വന്നതു മുതൽ സംസ്ഥാനത്തെ ദൈനംദിന വ്യാപന കണക്കുകളിൽ കുറവുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാവിലെ 6-10 വരെ മാത്രമേ അവശ്യസാധനങ്ങളും മറ്റും വാങ്ങാൻ ജനത്തിന് അവസരമുള്ളൂ. ബെംഗളൂരുവിലും മറ്റും രാവിലെ 10നു ശേഷവും ജനം നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോലീസ് നടപടി കർക്കശമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 9.45നു തന്നെ അവശ്യസാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്ന സാഹചര്യമുണ്ടാകണം. മാസ്ക്കും അകലവും സാനിറ്റൈസറും പോലുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഹനങ്ങൾ നേരിട്ടു പരിശോധിക്കാൻ കുറച്ചു ദിവസത്തേക്കു ട്രാഫിക് പോലീസ് നിരത്തിലുണ്ടാകില്ല. ഗതാഗത നിയമലംഘനം നടത്തുന്നവർക്കെതിരെ, പകരം സിസിടിവി ക്യാമറയുടെ സഹായത്തോടെ കേസെടുക്കും. ഇവർക്കിടയിൽ കോവിഡ് വ്യാപിക്കുന്നതിനെ തുടർന്നാണ് നേരിട്ടുള്ള വാഹന പരിശോധന താൽക്കാലികമായി നിർത്തുന്നതെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ രവികാന്തെ ഗൗഡ അറിയിച്ചു.