കോന്നി : കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് വ്യാപനത്തെ മറികടക്കുവാൻ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൌൺ ഏർപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിനുള്ളിൽ ആവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ തുറക്കുവാൻ അനുവാദം ഉള്ളു. പഞ്ചായത്ത് വിട്ട് പുറത്ത് പോകുന്നവർ സത്യവാങ്മൂലവും അനുബന്ധ രേഖകളും കൈയ്യിൽ കരുതിയിരിക്കണം.
15.8 ആണ് കഴിഞ്ഞ ദിവസം വരെ തണ്ണിത്തോട് പഞ്ചായത്തിലെ വീക്കിലി ഇൻഫക്ഷൻ പോപ്പുലേഷൻ റേറ്റ്. മുൻപ് വീടുകളിൽ ഒന്നോ രണ്ടോ ആളുകളെ ബാധിച്ചിരുന്ന വൈറസ് ഇപ്പോൾ കുടുംബാംഗങ്ങളിൽ ഭൂരിഭാഗം പേരേയും ബാധിക്കുന്ന അവസ്ഥയാണുള്ളത്.
നിയന്ത്രണങ്ങളുടെ ഭാഗമായി അധികൃതർ ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങൾക്ക് ബോധവത്കരണവും നൽകിയിരുന്നു. ഓണത്തിനോടനുബന്ധിച്ച് വലിയ തിരക്കാണ് കോന്നിയിലും മറ്റ് വിവിധ പഞ്ചായത്തുകളിലും അനുഭവപ്പെട്ടത്. ഇതും രോഗവ്യാപനം കൂടുന്നതിന് വഴിയൊരുക്കി.
തണ്ണിത്തോട് പഞ്ചായത്തിൽ കൊവിഡ് പരിശോധന നടത്തുന്നതിൽ പകുതിയിലധികം പേർക്കും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്. അഞ്ചിലധികം കണ്ടെയ്മെന്റ് സോണുകൾ ആണ് തണ്ണിത്തോട്ടിൽ ഉള്ളത്. മലയോര മേഖലയുടെ ഉൾപ്രദേശങ്ങളിൽ മതിയായ പരിശോധനകൾ നടത്താത്തതിനാൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർ അനവധിയാണെന്നും ആക്ഷേപമുണ്ട്.