ന്യൂഡൽഹി : കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ‘ആരോഗ്യ ഉൽപന്നങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും’ ബൗദ്ധിക സ്വത്തവകാശ ഇളവുകൾ വേണമെന്ന് ഇന്ത്യ ഉൾപ്പെടെ 60 അംഗങ്ങൾ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) നിലപാടെടുത്തു.
3 വർഷത്തേക്കെങ്കിലും ഇളവുകൾ വേണമെന്നാണ് ഡബ്ല്യുടിഒയിലെ ബൗദ്ധിക സ്വത്തവകാശ കൗൺസിലിൽ (ട്രിപ്സ്) വിതരണം ചെയ്ത പരിഷ്കരിച്ച നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ഈ മാസം 31നു ട്രിപ്സ് കൗൺസിലിന്റെ അനൗപചാരിക യോഗം ചർച്ച ചെയ്യും. അടുത്ത മാസം 8നും 9നുമാണ് ഔപചാരിക യോഗം.
പേറ്റന്റ്, പകർപ്പവകാശം, വ്യാപാര രഹസ്യങ്ങൾ, വ്യാവസായിക രൂപകൽപന എന്നിവയുടെ വ്യവസ്ഥകൾ മരവിപ്പിക്കണമെന്നാണു കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നിർദേശിച്ചത്. ഒക്ടോബറിലെ നിർദേശത്തിൽ വേണ്ടത്ര വ്യക്തതയില്ലെന്നു വിമർശനമുണ്ടായിരുന്നു. കോവിഡ് പരിശോധനാ സാമഗ്രികൾ, വാക്സീനുകൾ, മരുന്നുകൾ, പിപിഇ തുടങ്ങിയവയും അവ ഉൽപാദിപ്പിക്കാനുള്ള വസ്തുക്കളും ഉൽപാദനരീതിയും സംവിധാനങ്ങളുമെന്ന് എടുത്തുപറഞ്ഞ് എന്തിനൊക്കെ ഇളവുകളെന്ന കൃത്യമായ നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുളളത്.
വൈറസിന്റെ പുതിയ വകഭേദങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ, വാക്സീനുകളുടെ ഫലകാലാവധി, പുതിയ വകഭേദങ്ങളെ ചെറുക്കാനുള്ള കഴിവ് തുടങ്ങിയവ കണക്കിലെടുത്താണ് സമഗ്രമായ നിർദേശം മുന്നോട്ടുവെയ്ക്കുന്നതെന്നാണു വിശദീകരണം. 3 വർഷത്തേക്കെങ്കിലും അനുവദിക്കുന്ന ഇളവ് ആവശ്യമെങ്കിൽ പിന്നീട് നീട്ടണമെന്നും നിർദേശമുണ്ട്.