കോഴിക്കോട് : കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഒന്നും രണ്ടും ഡോസുകൾ ഒരേ ദിവസമെടുത്തതായി രേഖപ്പെടുത്തിയത് ആളുകളെ വട്ടംചുറ്റിക്കുന്നു. തിരുത്താൻ വാക്സിനേഷൻ കേന്ദ്രംമുതൽ ഡി.എം.ഒ. ഓഫീസുവരെ കയറിയിറങ്ങിയിട്ടും പരിഹാരമാവുന്നില്ലെന്ന് ആളുകൾ പറയുന്നു.
അപൂർവം ചില സർട്ടിഫിക്കറ്റുകളിലാണ് ഈ പ്രശ്നമുള്ളതെങ്കിലും വിദേശത്ത് പോവാനിരിക്കുന്നവരാണ് ഇതുകൊണ്ട് ബുദ്ധിമുട്ടിലാവുന്നത്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കായി 1.25 ലക്ഷം രൂപ അടച്ചിരുന്നെങ്കിലും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവുകാരണം പോകാൻ കഴിയുമോ എന്നറിയില്ലെന്ന് കൊയിലാണ്ടി ഗവൺമെന്റ് മാപ്പിള എൽ.പി. സ്കൂളിലെ അധ്യാപകൻ കെ.പി. സുകുമാരൻ പറയുന്നു. ഫെബ്രുവരി 26-നാണ് ഇദ്ദേഹം ആദ്യ ഡോസെടുത്തത്. രണ്ടാമത്തേത് ഏപ്രിൽ 26-നും. പക്ഷേ സർട്ടിഫിക്കറ്റിൽ രണ്ടും ഒരേ തീയതിയാണ് രേഖപ്പെടുത്തിയത്.
സഹപ്രവർത്തകരായ മൂന്നുപേരുടെ സർട്ടിഫിക്കറ്റിലും സമാനമായ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ കേന്ദ്രത്തിൽ സമീപിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് ഡി.എം.ഒ. ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അത് താനെ ശരിയാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. പക്ഷേ ഇതുവരെ ശരിയായില്ലെന്ന് സുകുമാരൻ പറയുന്നു. കോവിൻ പോർട്ടലിന്റെ സാങ്കേതിത്തകരാറാണ് ഇത്തരം തെറ്റുകൾക്ക് കാരണം.