തിരുവനന്തപുരം : സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സീൻ വിതരണത്തിന് സബ്സിഡി നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വാക്സീൻ ചലഞ്ച് വഴി കിട്ടിയപണം ഇതിന് വിനിയോഗിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വാക്സീൻ വിതരണത്തിൽ ക്രമക്കേട് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വാക്സീൻ വിതരണത്തിൽ പലയിടത്തും രാഷ്ട്രീയ വത്കരണമുണ്ടെന്നും കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സമ്പൂർണ്ണ ആദ്യഡോസ് വാക്സീനേഷൻ ലക്ഷ്യമിട്ട് ഊർജിത വാക്സീനേഷൻ യജ്ഞത്തിന് തുടക്കമായി. പ്രതിദിനം 5 ലക്ഷം പേർക്കെങ്കിലും വാക്സീൻ നൽകാനാണ് ലക്ഷ്യം. എന്നാൽ വാക്സീൻ ക്ഷാമം കാരണമുള്ള വെല്ലുവിളി തുടരുകയാണ്. ഇന്നത്തേക്ക് മാത്രമാണ് വാക്സീൻ സ്റ്റോക്ക് ബാക്കിയുള്ളതെന്നിരിക്കെ കിടപ്പുരോഗികൾ, പ്രായമായവർ എന്നിവർക്ക് മുൻഗണന നൽകി വാക്സീൻ നൽകാനാണ് ജില്ലകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഓഗസ്റ്റ് 31 വരെയാണ് വാക്സിനേഷൻ യജ്ഞം.