ന്യൂഡല്‍ഹി : കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയുടെ യാത്രാ അനുമതി ആയി. രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ വരും. കൊവാക്സീന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. കൊവാക്സീന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് ഈ വാക്സീൻ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് കൂടി പരിഹാരമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതാണ് കൊവാക്സീൻ. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. പിന്നീട് ചേർന്ന വിദഗ്‍ധസമിതി പരീക്ഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്. കൊവിഡ് പ്രതിരോധിക്കാൻ കൊവാക്സീൻ ഫലപ്രദമെന്ന് സമിതി വിലയിരുത്തി.
എന്നാൽ ഗർഭിണികളിൽ ഇത് ഫലപ്രദമാണോയെന്നതിന് കൂടുതൽ പഠനങ്ങൾ വേണമെന്നും സമിതിയുടെ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സീനാണ് കൊവാക്സീൻ. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലും അംഗീകാരത്തിൽ നിർണ്ണായകമായെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.





























