ന്യൂഡൽഹി : യൂറോപ്യൻ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കായി കോവിഷീൽഡിന് അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ മെഡിസിന്‍ ഏജൻസി അറിയിച്ചു. കോവിഷീൽഡ് വാക്സീൻ എടുത്ത് യൂറോപ്പിലെത്താൻ തയ്യാറായിരിക്കുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണു പ്രതികരണം. അസ്ട്ര സെനക– ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വാക്സീന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡിന് ഇതുവരെ യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയിട്ടില്ല.
ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങളിൽനിന്ന് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നും മെഡിസിൻ ഏജൻസി വ്യക്തമാക്കി. കോവിഷീൽഡിന് അനുമതി ലഭിക്കുമോയെന്ന ആശങ്കകൾക്കിടെയാണു അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന പ്രതികരണം വരുന്നത്. അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ ‘വാക്സീൻ പാസ്പോർട്ടിലേക്ക്’ കോവിഷീൽഡിനെ ഉൾപ്പെടുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് വാസക്സീൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഷീൽഡിന് അനുമതി ലഭിക്കാത്തതിനാൽ വിദ്യാർഥികളും വ്യവസായികളും ഉൾപ്പെടെ യൂറോപ്പിലേക്കു സഞ്ചരിക്കാനിരിക്കുന്നവരെ ബാധിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചു. പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചതായും അദാർ പൂനാവാല അറിയിച്ചിരുന്നു.