മനാമ : വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സി പി ഐ സ്ഥാനാർഥിയെ പിൻവലിക്കണം എന്ന് ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ആവശ്യപെട്ടു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർഥി ആയി വയനാട് മത്സരിച്ച ആനി രാജ തെരഞ്ഞെടുപ്പ് കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറെലിയിൽ രാഹുൽ ഗാന്ധിക്കായി പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ലോകം മുഴുവൻ കണ്ടതാണ്. രാജ്യത്ത് വർഗീയ – ഫാസിസ്റ്റു ശക്തികളുടെ വളർച്ചയെ ചെറുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്ക് മാത്രമേ സാധിക്കു. ഇന്ത്യാ മുന്നണിയുടെ ഘടകകക്ഷി ആയ സി പി ഐ കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരെ മത്സരിക്കുന്നത് ഒഴിവാക്കി നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗങ്ങൾ നിരവധി തവണ വിജയിച്ച മണ്ഡലത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം ഉറപ്പിക്കാൻ സി പി ഐ തയാറാകണം എന്നും രാജു കല്ലുംപുറം അഭ്യർത്ഥിച്ചു.
ദേശീയ രാഷ്ട്രീയത്തിൽ ബി ജെ പി യെ എതിർക്കാൻ സി പി എംനോ, സി പി എം നേതൃത്വം നൽകുന്ന മുന്നണിക്കോ സാധിക്കുന്നില്ല എന്നതാണ് സമീപകാല രാഷ്ട്രീയം തെളിയിക്കുന്നത്. കേരളത്തിൽ ബി ജെ പിയെ സഹായിക്കുന്ന സമീപനം ആണ് മുഖ്യമന്ത്രിയും സി പി എം ഉം സ്വീകരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും വിഹിതമല്ലാത്ത നടപടികൾ സ്വീകരിച്ചത് കൊണ്ടാണ് തൃശൂരിൽ ബി ജെ പിക്ക് ജയിക്കാൻ ഉള്ള അവസരം ഉണ്ടായത്. പകൽ ബി ജെ പി വിരുദ്ധത പറയുന്ന സി പി എം രാത്രിയിൽ ബി ജെ പിക്ക് അനുകൂലമായ സഹായം ചെയ്തു കൊടുക്കുന്നത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്, കുഴൽപണകേസ് തുടങ്ങി നിരവധി കേസുകളിൽ ബി ജെ പിയെ സഹായിക്കുന്ന മുന്നണിയിൽ തുടർന്ന് പോകണമോ എന്ന് സി പി ഐ തീരുമാനിക്കണം എന്നും രാജു കല്ലുംപുറം ആവശ്യപെട്ടു.





























