തിരുവനന്തപുരം: സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാർട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്. സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് മണ്ഡലങ്ങളിൽ നേതൃത്വത്തിന്‍റെ സമവായ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സംസ്ഥാന സമ്മേളനത്തിനുശേഷം നേതാക്കൾ സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളുണ്ട്.
ഭൂരിപക്ഷ വർഗീയത രാജ്യത്ത് കൂടുതൽ ആപത്തുണ്ടാക്കുമെന്ന നീരീക്ഷണവും സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മത തീവ്രവാദം മറ്റൊരു മത തീവ്രവാദം കൊണ്ട് ചെറുക്കാൻ ആകില്ല, ഭൂരിപക്ഷ വർഗീയതയ്ക്ക് ബദൽ ന്യൂനപക്ഷ വർഗീയതയല്ല. ജാതീയതയുടെ ഭ്രാന്ത് ചെറുക്കാൻ പാർട്ടിക്ക് കഴിയണം എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പട്ടികജാതി – പട്ടിക വർഗ ദളിത് വിഭാഗങ്ങളോടുള്ള ഹിന്ദുത്വ വർഗീയതയുടെ വേട്ടയാടലിനെതിരെ തീവ്ര പ്രചരണം നടത്താൻ പാർട്ടിക്ക് കഴിയണമെന്നും ഇക്കഴിഞ്ഞ സമ്മേളന കാലത്ത് പാർട്ടിക്ക് സംഘടനാപരമായ നഷ്ടമുണ്ടായി എന്നും പറയുന്നുണ്ട്.






























