റാന്നി: അരയാഞ്ഞിലിമൺ – കുരുമ്പൻമൂഴി നിവാസികൾക്ക് ഇത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ഇവിടങ്ങളിലേക്ക് പുതുതായി നിർമ്മിക്കുന്ന ഇരുമ്പ് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നാളെ പട്ടിക ജാതി- പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവ്വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കുരുമ്പന്‍മൂഴി പാലത്തിന് 3.97കോടി രൂപയും അരയാഞ്ഞിലിമണ്‍ പാലത്തി 2.68 കോടിയുമാണ് എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. അറിയാഞ്ഞിലിമൺ പാലത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 3 ന് അറയാഞ്ഞിലിമൺ ഗവ. എൽപി സ്കൂളിലും കുരുമ്പൻമൂഴി പാലത്തിൻ്റേത് വൈകിട്ട് 4 ന് കുരുമ്പൻമൂഴിയിലും വെച്ചാണ് ഉദ്ഘാടനം നടക്കുക.
റാന്നിയുടെ കിഴക്കൻ മേഖലയിൽ പട്ടികവർഗ്ഗ വിഭാഗക്കാർ ഉൾപ്പെടെ ഉള്ള പാവപ്പെട്ടവർ ജീവിക്കുന്ന സ്ഥലങ്ങളാണ് ഇരു പ്രദേശങ്ങളും. രണ്ടു പ്രദേശങ്ങളുടെയും മൂന്നു വശവും ശബരിമല വനവും ഒരു ഭാഗം പമ്പാനദിയുമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ജനകീയ പങ്കാളിത്തത്തോടെ പമ്പാ നദിക്ക് കുറുകെ നിർമ്മിച്ച ഉയരം കുറഞ്ഞ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ് വേകളാണ് ഇവിടേക്ക് എത്താനുള്ള ഏക മാർഗ്ഗങ്ങൾ. മഴക്കാലത്ത് മിക്കപ്പോഴും വെള്ളം കയറുകയും കോസ് വേകൾ മുങ്ങിപ്പോവുകയും പ്രദേശവാസികൾ ഒറ്റപ്പെട്ടു പോവുകയും ചെയ്യുന്നത് പതിവായിരുന്നു. അരയാഞ്ഞിലിമണ്ണില്‍ നാന്നൂറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക കാലത്ത് മറുകരയിലെത്താനാവാതെ ഒറ്റപ്പെട്ട് കിടക്കുന്നത്. നേരത്തെ വെള്ളം ഉയരുന്ന സാഹചര്യങ്ങളിൽ ഇവിടെ ഒരു ഇരുമ്പ് നടപ്പാലം ഉണ്ടായിരുന്നു.
പമ്പാനദിയിൽ ജലം ഉയർന്ന് കോസ് വേ മുങ്ങിയാൽ മറുകരയിൽ എത്താനുള്ള ഏക ആശ്രയമായിരുന്നു ഈ പാലം. എന്നാൽ 2018-ലെ പ്രളയത്തില്‍ ഈ പാലം ഒലിച്ചു പോയ ശേഷം ഇവരുടെ ദുരിതം വര്‍ധിച്ചു. വെള്ളപ്പൊക്ക സമയത്ത് രോഗികൾ ഉൾപ്പെടെയുള്ളവരെ മറുകരയിലെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തണമായിരുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം ഈ ദുരിതം തുടരും. കോസ് വേയില്‍ നിന്ന് വെള്ളം ഇറങ്ങിയാല്‍ മാത്രമെ നടന്നോ വാഹനത്തിലോ മറുകരയിലെത്താനാവൂ.
കുരുമ്പന്‍മൂഴിയിലും ഇതുതന്നെയായിരുന്നു സ്ഥിതി.
പെരുന്തേനരുവി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിനായി ഡാമും കൂടെ നിർമ്മിച്ചതോടെ കോസ് വേ എളുപ്പം മുങ്ങുമെന്നായി. രണ്ട് വര്‍ഷം മുമ്പ് പെരുന്തേനരുവി ഡാം ഭാഗത്തേക്ക് വനത്തില്‍ കൂടിയുള്ള ചണ്ണ – കുരുമ്പൻ മൂഴി റോഡ് മുഖ്യമന്ത്രിയുടെ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാര യോഗ്യമാക്കിയതോടെ അല്പം ചുറ്റിയാലും മറുകരയിലെത്താനാവും. എന്നാല്‍ സന്ധ്യ കഴിഞ്ഞാല്‍ വനത്തില്‍ കൂടിയുള്ള യാത്ര വന്യമൃഗ ശല്യമുള്ളതിനാല്‍ സുരക്ഷിതമായിരുന്നില്ല.
പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് കോസ് വേ ‘മുങ്ങുന്നതോടെ ഫയർഫോഴ്സിനും മറ്റ് രക്ഷാപ്രവർത്തകർക്കും ദിവസങ്ങളോളം ഇവിടെ തങ്ങി രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥിതിയായി. ആദിവാസി കോളനികൾ അടങ്ങുന്ന ഈ മേഖലകൾ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ട് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അന്നത്തെ പട്ടികജാതി – പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയായ കെ രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വകുപ്പിൽ നിന്നും നടപ്പാലങ്ങൾ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ച് നൽകിയത്. സ്റ്റീല്‍ പാലങ്ങള്‍ നിര്‍മിക്കുന്നതോടെ ഈ നാടുകളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും. ചെറിയ ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വീതിയിലുള്ള പാലങ്ങളാണ് നിര്‍മിക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
































