തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി സിപിഐ. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സിപിഐ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. താൻ തീരുമാനിക്കും, എല്ലാം ഞാനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ലെന്ന് പറഞ്ഞുകൊണ്ടാണ് മൊകേരിയുടെ വിമർശനം. ‘പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികത ഇല്ലായ്മയുമായി മാത്രമേ കാണാൻ കഴിയൂ.
ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താൻ തീരുമാനിക്കും; എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല’, സത്യമൊകേരി കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എൽഡിഎഫിൽ കൂട്ടായ പ്രവർത്തനത്തിന് സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപിഐയുടെ നിർദേശം വിവിധ തലങ്ങളിൽ ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയതെന്നും മൊകേരി ചൂണ്ടിക്കാട്ടി.
താൻ കത്ത് കൊടുക്കേണ്ട താമസമേ പ്രതിപക്ഷ ഉപനേതാവിന്റെ നിയമനത്തിൽ ഉള്ളൂവെന്നും സിപിഎം നേതാവിനെ തന്നെ നിയമിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ലെന്നും മൊകേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടി. സിപിഐ-സിപിഎം കക്ഷികൾ തമ്മിൽ ചർച്ചകൾ നടന്നുവരികയാണ്. രണ്ട് പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണ്. കത്ത് കൊടുക്കുമെന്ന് പറയാൻ പിണറയായിയെ പ്രേരിപ്പിച്ചത് ഇടതുപക്ഷ രാഷ്ട്രീയം അല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
































