ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പദ്ധതിയ്ക്കെതിരെ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പദ്ധതി യാഥാർഥ്യമാകുകയാണെങ്കിൽ ചെന്നൈയിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള പന്തൂരിൽ ബഹുവിള കാർഷിക ഭൂമിയും പരിസ്ഥിതിയും നശിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകരുടെ പ്രതിഷേധം. ഇതേത്തുടർന്നാണ് കർഷകരുടെ ആവശ്യം പരിഗണിച്ച് തമിഴ്നാട് സർക്കാർ കർഷകർക്കൊപ്പമാണെന്ന് ചൂണ്ടിക്കാട്ടി പദ്ധതി ഉപേക്ഷിച്ചത്. ‘പരന്തൂർ വിമാനത്താവള പദ്ധതി ഞങ്ങൾ ഉപേക്ഷിക്കുകയാണ്, പദ്ധതിയ്ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
2024ൽ നടന്ന ഒരു യോഗത്തിൽ വെച്ച് പദ്ധതിയെ താൻ ശക്തമായി എതിർത്തിരുന്നതായും വിജയ് പറഞ്ഞു. പദ്ധതി വരുന്നതോടെ സംസ്ഥാനത്തെ വ്യാവസായിക മേഖല വളർച്ച കൈവരിക്കുമെങ്കിലും കർഷകരുടെ ക്ഷേമമാണ് പ്രധാനമെന്നും അത് വിട്ടുകൊണ്ട് പദ്ധതി നടപ്പിലാക്കില്ലെന്നും ജനങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2025ലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാഞ്ചീപുരത്തെ പരന്തൂരിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനുള്ള അനുമതി നൽകിയത്.
അതേസമയം ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമായിരിക്കുകയാണ്. തമിഴ്നാടിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന തീരുമാനമാണിതെന്ന് എം.കെ സ്റ്റാലിനും പ്രതികരിച്ചു. പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാതെ ഫയൽ തുറക്കാൻ ധൈര്യം കാണിക്കണമെന്ന് ഡിഎംകെ വിജയിയെ വെല്ലുവിളിച്ചു. ഇല്ലെങ്കിൽ നിയമസഭയിൽ അവകാശ ലംഘന പ്രമേയം കൊണ്ടുവരുമെന്നും ഡിഎംകെ ഉന്നയിച്ചു.































