കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐ ജില്ലാ നേതൃ യോഗത്തിൽ കടുത്ത വിമർശനം. നേതൃത്വം തിരുത്തണം. “തിരുത്തൽ തുടങ്ങേണ്ടത് മുകൾ തട്ടിൽ നിന്നാണ്” സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ പിരിച്ചു വിടണമെന്ന് മുതിർന്ന അംഗം പറഞ്ഞു. പാർട്ടി സിപിഎമ്മിന് കീഴ്പ്പെട്ടു. ഇങ്ങനെ പോയാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് നല്ലത്. ചാത്തന്നൂരിൽ അടക്കം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച പരാജയത്തിന് കാരണമായെന്നും വിമർശനം ഉയര്‍ന്നു. ചാത്തന്നൂരും ചടയമംഗലത്തും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മത്സരിച്ചത് ശരിയായില്ല. കൊല്ലത്ത് നിന്ന് അടൂരിൽ സ്ഥാനാർത്ഥിയെ കെട്ടിയിറക്കി പരാജയം ഏറ്റുവാങ്ങി. ഇന്നലെ ചേർന്ന ജില്ല എക്സിക്യൂട്ടീവിലും കൗൺസിലുമാണ് നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം ഉയർന്നത്
അതിനിടെ പ്രതിപക്ഷ ഉപ നേതാവ് പദവിയെ ചൊല്ലി സിപിഎം സിപിഐ പോര്. പ്രതിപക്ഷ ഉപനേതാവ് പദവി ബിനോയ് വിശ്വം പരസ്യമായി ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മുന്നണി യോഗത്തിലാണ് ഉന്നയിക്കേണ്ടത്. ഇക്കാര്യത്തിൽ സിപിഎമ്മിനും ചില ആലോചനകൾ ഉണ്ടെന്നും ടി പി പറഞ്ഞു.






























