റാന്നി: കിഴക്കൻ മലയോര മേഖലയിലെ കർഷകരേയും കൃഷിയേയും സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ വനം നിയമങ്ങളിൽ കാതലായ മാറ്റം വരുത്തണമെന്ന് സിപിഐ (എം) റാന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആന , മ്ലാവ്, പന്നി എന്നിവയുടെ ശല്യം മൂലം ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കാട്ടാനയും കടുവയും പന്നിയും മനുഷ്യ ജീവനുതന്നെ ഭീഷണിയായിരിക്കുന്നു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിയമങ്ങളുടെ നൂലമാലകൾ സങ്കീർണ്ണമാണ്. ഒരു തുണ്ട് വനമേഖല ഇല്ലാത്ത പഞ്ചായത്തുകളിൽ പോലും കാട്ടുപന്നിയുടെ ശല്യം കാരണം കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പ്രതിനിധി സമ്മേളനത്തില്‍ ചർച്ചയ്ക്കുള്ള മറുപടി ഏരിയാ സെക്രട്ടറി ടി എൻ ശിവൻകുട്ടിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽ കുമാറും പറഞ്ഞു.
പുതിയ ഏരിയ സെക്രടറിയായി ടി എൻ ശിവൻകുട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങളായി കെ കെ സുരേന്ദ്രൻ, അഡ്വ. കെ പി സുഭാഷ് കുമാർ, ജിതിൻ രാജ്, ബിനോയി കുര്യാക്കോസ്, ബെന്നി പുത്തൻപറമ്പിൽ, പ്രസാദ് എൻ ഭാസ്കരൻ, ബെഞ്ചമിൻ ജോസ് ജേക്കബ്, ആർ ശ്യാമ, ഏ ആർ വിക്രമൻ, വി കെ സണ്ണി, അലൻ മാത്യു, എം ആർ വത്സകുമാർ, നിസാംകുട്ടി, എസ് ആർ സന്തോഷ് കുമാർ, മോഹൻരാജ് ജേക്കബ്, ലീലാ ഗംഗാധരൻ, സിറിയക് തോമസ്, അമൽ ഏബ്രഹാം, മിഥുൻ മോഹൻ, ജോജി ജോർജ് എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയേയും 21 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഏ പത്മകുമാർ, പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കോമളം അനിരുദ്ധൻ, അഡ്വ റോഷൻ റോയി മാത്യു, സ്വാഗതസംഘം കൺവീനർ സജി കൊട്ടാരം എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിന് കൂത്താട്ടുകുളം ജംഗ്ഷനിൽ നിന്നും പ്രകടനവും റെഡ് വാളണ്ടിയർ മാർച്ചും ആരംഭിക്കും. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( വെച്ചൂച്ചിറ പ്രൈവറ്റ് ബസ്റ്റാൻഡ്) പൊതുസമ്മേളനം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.





























