തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐയിൽ നേതൃമാറ്റത്തിനുള്ള ആവശ്യങ്ങൾ ശക്തമാകുന്നു. പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് ബിനോയ് വിശ്വം മാറണമെന്ന ആവശ്യവുമായി അണികൾ രംഗത്ത്. സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കാട്ടിയ പിടിവാശിയാണ് പരാജയത്തിന് പ്രധാന കാരണമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ കേവലം 8 സീറ്റുകളിൽ മാത്രമാണ് സിപിഐക്ക് വിജയിക്കാൻ കഴിഞ്ഞത്. ഇത് സമീപകാല ചരിത്രത്തിലെ പാർട്ടിയുടെ ഏറ്റവും വലിയ തിരിച്ചടിയാണ്.
ഇതിനുമുമ്പ് 2001-ൽ മാത്രമാണ് പാർട്ടി ഇതിലും വലിയ പരാജയം (7 സീറ്റുകൾ) നേരിട്ടത്. കഴിഞ്ഞ 30 വർഷമായി സിപിഐ വിജയിക്കുന്ന മണ്ഡലത്തിൽ പ്രാദേശിക കമ്മിറ്റികൾ നിർദ്ദേശിച്ച സി.എൻ. ചന്ദ്രൻ, പി. ഗവാസ് എന്നിവരെ തഴഞ്ഞ് പി. വസന്തത്തെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം വാശിപിടിച്ചത് പരാജയത്തിന് കാരണമായെന്ന് അണികൾ പറയുന്നു. ചിഞ്ചുറാണിയുടെ പരാജയം നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു. മേഖലയിൽ പാർട്ടി വിട്ടുപോയവരുടെ പിന്തുണ ചിഞ്ചുറാണിക്ക് ലഭിക്കുമെന്ന അമിത ആത്മവിശ്വാസം പരാജയത്തിലേക്ക് നയിച്ചു. ചിഞ്ചുറാണിയെ ചാത്തന്നൂരിലേക്ക് മാറ്റണമെന്ന ആവശ്യങ്ങൾ നേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും വിമർശനം. പരാജയത്തെക്കുറിച്ചുള്ള പ്രാഥമിക അവലോകനത്തിനായി സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവും നാളെ തിരുവനന്തപുരത്ത് ചേരും.






























