തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം. പാർട്ടി അഭിമാനം സിപിഎമ്മിന് മുന്നിൽ അടിയറവ് വെക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ. യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലെ മുഴുവൻ അംഗങ്ങളും സിപിഎമ്മിനുമുന്നിൽ വഴങ്ങേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിൽ അനുകൂലമായ നിലപാടില്ലാതെ നിമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം കൂടി എടുത്തിട്ടുണ്ട്. കീഴ്‌വഴക്കങ്ങൾ മാറ്റാനുള്ളതാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
നിലപാടിൽ മാറ്റം ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും എന്നാണ് മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം പറഞ്ഞത്. സിപിഎമ്മും പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചക്ക് തയ്യാറല്ല നിലപാടിലാണ്. കീഴ്‌വഴക്കം പ്രകാരം പ്രതിപക്ഷ ഉപനേതാവ് പദവിയും പാർട്ടിക്ക് അവകാശപെട്ടതാണെന്നാണ് സിപിഎം നിലപാട്. മറിച്ചൊരു തീരുമാനം മുന്നണിയിൽ ചർച്ച ചെയ്ത് എടുക്കേണ്ടതാണ് എന്നാണ് സിപിഎം നിലപാട്. ആരുടെ അഭിപ്രായം ആർക്കുമുന്നിലും പണയം വയ്‌ക്കേണ്ട. ചർച്ചചെയ്ത് ആവശ്യമായ നടപടിയെടുക്കും. എല്ലാം പരിഹരിക്കാം, സിപിഎം-സിപിഐ ഐക്യം അനിവാര്യമാണ്. കീഴ്‌വഴക്കം അനുസരിച്ച് സിപിഎം ആണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്ത് ഉണ്ടായിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.






























