പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുവാനും ദുരൂഹത നീക്കുന്നതിനും അന്വേഷണം സി.ബി.ഐ ക്ക് വിടണമെന്ന കുടുംബത്തിന്റേയും കോൺഗ്രസ് പാർട്ടിയുടേയും പൊതുസമൂഹത്തിന്റേയും നിരന്തരമായ ആവശ്യം പരിഗണിച്ച് സി.ബി.ഐ ക്ക് കൈമാറുവാൻ തീരുമാനം കൈക്കൊണ്ട സംസ്ഥാന സർക്കാരിന്റെ നടപടി അങ്ങേയറ്റം സ്വാഗതാർഹവും ജനപക്ഷ നിലപാടുമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന് ശേഷം ഇൻക്വസ്റ്റ് നടപടികൾ, മൃതദേഹം പോസ്റ്റ്മോർട്ടം, നാട്ടിൽ എത്തിച്ചുള്ള സംസ്കാരം എന്നിവയിൽ ഉൾപ്പെടെ പിണറായി സർക്കാരിന്റേയും കണ്ണൂർ ജില്ലാ കളക്ടർ, സി.പി.എം പാർട്ടി നേതാക്കൾ എന്നിവരുടെ നിലപാടുകളും നടപടികളും മരണത്തിന് ഉത്തരവാദിയായ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ സംരക്ഷിക്കുന്നതിനും തെളിവുകൾ ഇല്ലാതാക്കുന്നതിനും ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്ത് വരാതിരിക്കാനുമായിരുന്നു എന്ന് പകൽ പോലെ വ്യക്തമായിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ കീഴ്ക്കോടതി മുതൽ സുപ്രീം കോടതിവരെ എതിർത്ത സർക്കാർ നടപടി അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു എന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു.
സത്യസന്ധനും നീതിമാനും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനുമായിരുന്ന നവീൻ ബാബുവിനെ അഴിമതിക്കാരനായിപോലും ചിത്രീകരിക്കുവാൻ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെ സഹായത്തോടെ സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തിയതായും ഇക്കാര്യങ്ങളിലെല്ലാമുള്ള പാർട്ടി നേതാക്കളുടേയും കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടേയും പങ്കും സി.ബി.ഐ അന്വേഷണത്തിലൂടെ തെളിയേണ്ടതുണ്ട്. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ നിഗൂഢത പുറത്ത് വരാനും കുടുംബത്തിന് നീതി ലഭ്യമാക്കുവാനുമുള്ള സി.ബി.ഐ അന്വേഷണ തീരുമാനത്തിന് മുൻകൈ എടുത്ത മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ പത്തനംതിട്ട ഡി.സി.സി പ്രത്യേകം അഭിനന്ദിച്ചു.






























