കണ്ണൂർ : ഗവര്‍ണര്‍ വിഷയത്തില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. വര്‍ഗീയ വല്‍ക്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കാവി വല്‍ക്കരണത്തിന് നിരവധി ശ്രമങ്ങള്‍ നടത്തുന്നു. രാജ്ഭവന്‍ ഒരു ആര്‍എസ്എസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും ഗവര്‍ണറുടെ ആസ്ഥാനം പൊതുസ്ഥലമാണെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ”ഭരണഘടനയുടെ ഭാഗമായി ഓരോരുത്തരുടെയും പദവിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ഗവര്‍ണറുടെ പദവിയെ സംബന്ധിച്ച് വലിയ തര്‍ക്കമുണ്ടായിരുന്നു. ആ തര്‍ക്കത്തിന്റെ ഭാഗമായി, ഒരു ജനാധിപത്യ സമൂഹത്തില്‍ എല്ലാ അധികാര അവകാശങ്ങളും പാര്‍ലമെന്റിന് ആകുമ്പോള്‍ ഗവര്‍ണര്‍ എന്നത് അധികാര കേന്ദ്രമായി ഭരണഘടന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടേ ഇല്ല,” അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ നിയമസഭയുടെ മേലെ അധികാര കേന്ദ്രമായി നിര്‍ത്തേണ്ട കാര്യമില്ലെന്നാണ് സിപിഐയുടെയും സിപിഎമ്മിന്റെയും പണ്ടുമുതലേ ഉള്ള നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി പി. പ്രസാദിന്റേത് ശരിയായ നിലപാടാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും എം.വി ഗോവിന്‍ പറഞ്ഞു.”കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റും സിപിഐയും ഒരു കാര്യം അന്നുമുതലെ അംഗീകരിച്ചിട്ടുണ്ട്. ഗവര്‍ണറെ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ മേലെ അധികാര കേന്ദ്രത്തില്‍ നിര്‍ത്തേണ്ട കാര്യമില്ല, അത് പിന്‍വലിക്കേണ്ടതാണ്. സിപിഐയുടെയും സിപിഎമ്മിന്റെയും നിലപാട് ആയി പിന്നീട് അത് ഞങ്ങള്‍ ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. സിപിഐക്കും സിപിഎമ്മിനും ഈ കാര്യത്തില്‍ ഒരു നിലപാടാണ് മാത്രമാണുള്ളത്. ഗവര്‍ണറെ യഥാര്‍ത്ഥത്തില്‍ പിന്‍വലിക്കേണ്ടതാണെന്നാണ് ഞങ്ങളുടെ എല്ലാം നിലപാട്. പണ്ടുമുതലുള്ള നിലപാട് അതാണ്. ഇനിയുള്ള നിലപാടും അതുതന്നെയാണ്.





























