തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പ്രധാന കാരണം ഭൂരിപക്ഷ വർഗീയതയോട് സ്വീകരിച്ച മൃദുസമീപനവും സംഘടനാ തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. നേതൃത്വത്തിന്റെ ഈ കണ്ടെത്തലുകൾ വരും ദിവസങ്ങളിൽ കീഴ് ഘടകങ്ങളിൽ വിശദമായി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് തോൽവികൾ പാർട്ടിക്ക് പുതുമയല്ലെങ്കിലും, ഇത്തവണത്തേത് നേതൃത്വം വളരെ ഗൗരവമായാണ് കാണുന്നത്. സംഘടനാ തലത്തിലും നയപരമായ സമീപനങ്ങളിലും അടിമുടി പാളിച്ചകൾ സംഭവിച്ചതായി സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി അടക്കമുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും, സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളും തിരിച്ചടിക്ക് ആക്കം കൂട്ടി എന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം.
കേവലം തൊലിപ്പുറത്തുള്ള ചികിത്സകൾ കൊണ്ട് പാർട്ടിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന ആഗസ്റ്റ് മാസത്തിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിശദമായ ചർച്ചകൾ നടത്താനാണ് പാർട്ടിയുടെ തീരുമാനം.






























