തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രാപദ്ധതി പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാനൊരുങ്ങി കെഎസ്ആർടിസി. യാത്രാപദ്ധതി തുടങ്ങുമ്പോൾ കൂടുതൽ ബസുകൾ വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് കോർപ്പറേഷൻ. ഇതിനൊപ്പം പരസ്യ വരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളും കെഎസ്ആർടിസി സജീവമാക്കുന്നുണ്ട്. നിലവിൽ പ്രതിദിനം 10 മുതൽ 12 ലക്ഷം വരെ സ്ത്രീകളാണ് യാത്രാവശ്യങ്ങൾക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. സൗജന്യ യാത്രാപദ്ധതി വരുന്നതോടെ ഈ കണക്ക് ഇനിയും കുതിച്ചുയരും. എന്നാൽ, കോർപ്പറേഷന്റെ പക്കൽ ആകെ 5772 ബസുകൾ മാത്രമാണുള്ളത്. ഇതിൽ 700 എണ്ണം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകളിലാണ്. ഫലത്തിൽ 5000 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളത്.
മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ കുറവായതിനാൽ സൗജന്യ യാത്രാപദ്ധതി പൂർണമായി ഗുണം ചെയ്യില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കുറഞ്ഞത് 500 സ്വകാര്യ ബസുകളെങ്കിലും വാടകയ്ക്കെടുക്കാൻ ആലോചിക്കുന്നത്. പുതിയ ബസുകൾ വാങ്ങാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിന് സമയമെടുക്കും.






























