തിരുവനന്തപുരം : കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ കൂടെകൂട്ടാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെ.പി അനില്‍കുമാറിനെ സി.പി.എമ്മിലെത്തിച്ചത്. എന്നാല്‍ ഇങ്ങനെയെത്തുന്നവര്‍ക്ക് തുടക്കത്തില്‍ പാര്‍ട്ടി അംഗത്വമോ ഘടകമോ നല്‍കില്ല. പി.എസ് പ്രശാന്തിനും കെ.പി അനില്‍കുമാറിനും സി.പി.എം അംഗത്വം നല്‍കിയിട്ടില്ല.
എന്നാല്‍ ഇവരെ നേരിട്ട് പാര്‍ട്ടി അംഗത്വത്തിലേക്കു കൊണ്ടുവരില്ല. പാര്‍ട്ടി സ്ഥാനങ്ങളും ഉടന്‍ നല്‍കില്ല. പകരം വര്‍ഗബഹുജന സംഘടനകളില്‍ ഉള്‍പ്പെടുത്തും. കോണ്‍ഗ്രസ് വിട്ടുവരുന്നവരുടെ താല്‍പര്യം കൂടി പരിഗണിച്ച് ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘം, യുവജന സംഘടനകള്‍ തുടങ്ങിയവയില്‍ സ്ഥാനം നല്‍കും. പുറമെ പാര്‍ലമെന്‍ററി സ്ഥാനങ്ങളിലേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തേക്കും അവസരമുണ്ടാകുമ്പോള്‍ പരിഗണിക്കും.
സി.പി.എമ്മിലേക്ക് വരാന്‍ സന്നദ്ധരായുള്ളവരെ ഇക്കാര്യം ആദ്യമേ ബോധ്യപ്പെടുത്തും. പീലിപ്പോസ് തോമസിനെ കെ.എസ്.എഫ്.ഇ ചെയര്‍മാനാക്കിയത് സമീപകാല ഉദാഹരണമാണ്. സി.പി.എമ്മിനൊപ്പമെത്തിയ നേതാക്കള്‍ക്ക് വെറുതെ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇതു കൂടുതല്‍ പേരെ സി.പി.എമ്മിലേക്ക് ആകര്‍ഷിക്കാൻ ഉതകുമെന്നാണ് കണക്കുകൂട്ടല്‍. താല്‍പര്യം പ്രകടിപ്പിക്കുന്ന എല്ലാവര്‍ക്കും പരിഗണന നല്‍കേണ്ടതില്ല. സി.പി.എമ്മുമായി യോജിച്ചു പോകുമോ എന്നതിനാണ് പ്രഥമ പരിഗണന. എന്നാല്‍ നേതാക്കളുടെ പിന്നാലെ പോയി സി.പി.എമ്മിലേക്ക് ആകര്‍ഷിക്കേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.