തൊടുപുഴ: സി പി എം ഹർത്താലിനിടെ ഗവർണർ ഇന്ന് ജില്ലയിലെത്തുന്നതോടെ ഇടുക്കിയിലെ സാഹചര്യം കൂടുതൽ വഷളാകാനാണ് സാധ്യത. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെ തൊടുപുഴയിലെത്തുന്നത്. ഗവർണർ ഇടുക്കിയിലെത്തുന്നതിലുള്ള പ്രതിഷേധത്തിലാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഭൂമി – പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എൽ ഡി എഫ് രാജ് ഭവൻ മാർച്ചും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സി പി എമ്മും എൽ ഡി എഫും പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വെല്ലുവിളി നേരിടാൻ ഗവർണർ തീരുമാനിച്ചതോടെ ഇനി സ്ഥിതിവിശേഷം എന്താകുമെന്ന് കണ്ടറിയണം.
ജില്ലയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാട് എടുത്തിരിക്കുകയാണ്. പരമാവധി പ്രവർത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്. കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ അധ്യക്ഷൻ സണ്ണി പൈമ്പള്ളിൽ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.





























