കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന വേദിയിൽ കയ്യടി നേടിയാണ് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി മടങ്ങിയത്. കൊല്ലത്ത് ആർത്തലച്ച കടലുപോലെ ഇരമ്പിയെത്തിയ സമാപന വേദിയെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുകയായിരുന്നു മമ്മൂട്ടി. ആശ്രാമം മൈതാനത്ത് നിറഞ്ഞുകവിഞ്ഞ സദസിൽ കലാകിരീടം കണ്ണൂർ ജില്ലയ്ക്ക് സമ്മാനിച്ച മെഗാസ്റ്റാർ, പ്രസംഗത്തിലുടനീളം കയ്യടി നേടി. യുവത്വത്തിന്‍റെ കലാമേളയായ കലോത്സവത്തിലേക്ക് തന്നെ ക്ഷണിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കമന്‍റ് എടുത്തുപറഞ്ഞായിരുന്നു മമ്മൂട്ടി പ്രസംഗം തുടങ്ങിയത്. എന്നെപ്പോലൊരാൾക്ക് സ്കൂൾ യുവജനോത്സവത്തിൽ എന്തുകാര്യം എന്നാണ് സമാപന സമ്മേളനത്തിന് മന്ത്രി ക്ഷണിച്ചപ്പോൾ ചിന്തിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു.
നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞതെന്നും അദ്ദേഹം വിവരിച്ചു. ഞാനിപ്പോഴും യുവാവാണെന്നാണ് മന്ത്രി കരുതുന്നതെന്ന്. കാഴ്ചയിലേ അങ്ങനെയുള്ളു, എനിക്കു വയസ്സ് പത്തുതൊണ്ണൂറായെന്നും മലയാളത്തിന്‍റെ മഹാനടൻ പറഞ്ഞപ്പോൾ കലോത്സവത്തിന്‍റെ സമാപന വേദിയിൽ കയ്യടിമേളം നിറയുകയായിരുന്നു.





























