കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലം പിടിക്കാൻ സ്ഥാനാർത്ഥിക്കായി തലപുകച്ച് സിപിഎം. ശക്തമായ മത്സരത്തിന് ലത്തീൻ സഭയിൽ നിന്നും സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം. കെവി തോമസും, കൊച്ചി എംഎൽഎ കെ.ജെ മാക്സിയുമാണ് ഇടത് നിരയിൽ സഭാ പിന്തുണയുള്ള നേതാക്കൾ. മത്സരിക്കാനില്ലെന്ന് കെവി തോമസ് വ്യക്തമാക്കി. ഏഴ് നിയമസഭാ സീറ്റുകളിൽ എറണാകുളം, തൃക്കാക്കര, പറവൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങൾ യുഡിഎഫിനൊപ്പമാണ്. കളമശ്ശേരി, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമാണ്.
2019 ലെ അനുഭവം മുന്നിലുള്ളതിനാൽ ലത്തീൻ സമുദായത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം. കൊച്ചി എംഎൽഎ കെജെ മാക്സിക്ക് മണ്ഡലത്തിലെ നാലിൽ രണ്ട് ലത്തീൻ രൂപതകളുടെ പിന്തുണ സിപിഎം ഉറപ്പിക്കുന്നു. ഇല്ലെങ്കിൽ പ്രൊഫ കെ വി തോമസിനാവും പാർട്ടി പരിഗണന. എന്നാൽ കെവി തോമസ് മത്സരിക്കാനില്ലെന്ന നിലപാടിലാണ്. എൽഡിഎഫിൽ ലത്തീൻ സഭ സ്ഥാനാർത്ഥി വന്നില്ലെങ്കിൽ പിന്നെ സാധ്യത മേയർ എം അനിൽകുമാറിനാണ്. ബിജെപി സ്ഥാനാർത്ഥിയായി സാധ്യത കൂടുതൽ അനിൽ ആന്‍റണിക്കാണ്.





























