കണ്ണൂർ: ടി.കെ ഗോവിന്ദനെയും വി.കുഞ്ഞികൃഷ്ണനെയും ചൊല്ലി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വ യോഗത്തിൽ രൂക്ഷ വിമർശനം. ഇരുവരും ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി നേതൃത്വം കണ്ടില്ലെന്നാണ് അംഗങ്ങളുടെ ആക്ഷേപം. നേതൃത്വത്തിൻ്റെ ശൈലി ആണ് കനത്ത തിരിച്ചടിക്ക് കാരണമെന്നും എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയർന്നു. തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൻ്റെ പേരിൽ കീഴ്ഘടകങ്ങളും അണികളും ഉന്നയിച്ച ആക്ഷേപം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ടി.കെ ഗോവിന്ദൻ പാർട്ടി കമ്മറ്റികളിൽ തുറന്നു പറഞ്ഞിരുന്നു. പ്രതിസന്ധി രൂക്ഷമായി മുതിർന്ന അംഗം പാർട്ടി വിടുമ്പോൾ തടയാൻ പോലും നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്ന് തലശേരി മേഖലയിൽ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗം പറഞ്ഞു.
തളിപ്പറമ്പിൽ ടി.കെ ഗോവിന്ദനും പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണനും എടുത്ത തീരുമാനം പാർട്ടിക്ക് കനത്ത ക്ഷീണം ഉണ്ടാക്കി എന്നും അംഗങ്ങൾ വിമർശിച്ചു. സംസ്ഥാന – ജില്ല നേതൃത്വങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് സെക്രട്ടറിയേറ്റിൽ ഉയർന്നത്. നേതാക്കളുടെ ശൈലിക്കാണ് തിരിച്ചടി നേരിട്ടത്. പയ്യന്നൂരിൽ അമിത ആത്മവിശ്വാസത്തിലായിരുന്ന നേതൃത്വത്തിന് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലടക്കം നേരിട്ട അടിയൊഴുക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പയ്യന്നൂരിന് പുറമെ തളിപ്പറമ്പിലെ ഉറച്ച കോട്ടകളായ മലപ്പട്ടവും ആന്തൂരും മയ്യിലും ഉണ്ടായ വോട്ട് ചോർച്ച തകർച്ചയുടെ ആക്കം വ്യക്തമാക്കുന്നതാണെന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ അംഗങ്ങൾ പറഞ്ഞു.






























