കോട്ടയം : സി.പി.എം കോട്ടയം ജില്ല സമ്മേളനത്തിന് തുടക്കം. ഇന്ന് രാവിലെ 10ന് മാമ്മന്‍ മാപ്പിള ഹാളില്‍ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയും, കൊടിയേരിയും എത്തില്ല. എ.വിജയരാഘവന്‍, വൈക്കം വിശ്വന്‍, തോമസ് ഐസക്, മന്ത്രി പി.രാജീവ്, പി.കെ ശ്രീമതി, എം.സി ജോസഫൈന്‍, എളമരം കരീം എന്നിവര്‍ പങ്കെടുക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്താന്‍ സാധ്യതയില്ല.150 പ്രതിനിധികള്‍, 39 ജില്ല കമ്മിറ്റി അംഗങ്ങള്‍, 11 കേന്ദ്ര, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പടെ പ്രതിനിധി സമ്മേളനത്തില്‍ 200 പേരാണ് പങ്കെടുക്കുന്നത്. കാഞ്ഞിരപ്പള്ളി ഏരിയയില്‍നിന്നാണ് കൂടുതല്‍ പ്രതിനിധികള്‍. കേരള കോണ്‍ഗ്രസിനെ സിപിഎമ്മിന് ഒപ്പംകൂട്ടി ജില്ല പിടിച്ച ആവേശത്തിലാണ് പാര്‍ട്ടി നേതൃത്വമെങ്കിലും പാലാ തോല്‍വിയിലടക്കം വിശദമായ ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ന്നേക്കും. പാലാ തോല്‍വിയില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വം കണ്ടെത്തിയതെങ്കിലും സമ്മേളനത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടിവരും.
രാഷ്ട്രീയമായി നേട്ടമായെങ്കിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കൂടെകൂടാന്‍ മടിയുള്ളവര്‍ ഏറെയുണ്ട്. ഇവര്‍ സംശയങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെങ്കിലും കോട്ടയം പിടിച്ചത് ചൂണ്ടിക്കാട്ടി നേതൃത്വം ഇതിന് തടയിട്ടേക്കാം. പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച മന്ത്രി വി.എന്‍ വാസവനെതിരെയും വിമര്‍ശനത്തിന് സാധ്യതയുണ്ട്. മറ്റ് ജില്ലകള്‍ക്ക് സമാനമായി പോലീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും നേതൃത്വം മറുപടി നല്‍കേണ്ടിവരും. കെ – റെയിലിനെതിരെയും ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ട്. കുറുവിലങ്ങാട്ടേയും ഈരാറ്റുപേട്ടയിലേയും ലോക്കല്‍ കമ്മിറ്റിയിലെ മത്സരങ്ങളും കുമരകത്തെ പാര്‍ട്ടി നടപടിയും ചര്‍ച്ചയാകും.
ജില്ല സെക്രട്ടേറിയറ്റിലും ജില്ല കമ്മിറ്റിയിലും അഴിച്ചുപണിയുണ്ടാകുമെങ്കിലും ജില്ല സെക്രട്ടറിയായി എ.വി റസല്‍ തന്നെ തുടരാനാണ് സാധ്യത. പ്രായപരിധി കണക്കിലെടുത്ത് ഒരുപിടി നേതാക്കളെ ജില്ല കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. ഇവര്‍ക്ക് പകരം കൂടുതല്‍ യുവാക്കള്‍ ജില്ല കമ്മിറ്റിയിലേക്ക് എത്തും. വനിതകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ആറോളം പുതുമുഖങ്ങള്‍ കമ്മിറ്റിയിലേക്ക് എത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. പ്രായപരിധി മൂലം എം.പി ജോസഫിനെ ജില്ല സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കും. ജില്ല സെക്രട്ടേറിയറ്റിലേക്ക് കെ.അനില്‍കുമാര്‍, റെജി സക്കറിയ എന്നിവരെത്തിയേക്കും. അനില്‍കുമാറിനെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന. കൃഷ്ണകുമാരി രാജശേഖരനും പരിഗണനയിലുണ്ട്.