കോഴിക്കോട്: പൊതുരംഗത്ത് ഇപ്പോൾ സജീവമായി നിറഞ്ഞുനില്‍ക്കുന്ന സി.പി.എം. നേതാക്കള്‍ പോലീസ് രേഖകളില്‍ പിടികിട്ടാപ്പുള്ളികള്‍ എന്ന് റിപ്പോർട്ടുകൾ. സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ഫറോക്ക് പൊറ്റക്കാട് മുതല്‍വീട്ടില്‍ ഗിരീഷ്, ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാഭാരവാഹി ഫറോക്ക് കുരവന്‍തിരുത്തി കോമളം ഹൗസില്‍ നിഖില്‍ എന്നിവരാണ് പോലീസ് രേഖകളില്‍ പിടികിട്ടാപ്പുള്ളികള്‍. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ ഇരുവരെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് അധികൃതരുടെ രേഖകളിൽ ഉള്ളത്. ദീര്‍ഘനാളായി പോലീസിന് പിടികൊടുക്കാതെയും വിവിധ കേസുകളില്‍ ഒളിവില്‍ പോയവരെയും ജാമ്യമെടുത്ത് മുങ്ങിയവരെയും (ലോങ് പെന്‍ഡിങ് വാറന്റ്) തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തുവരുകയാണ്.
ഇത്തരത്തില്‍ എല്‍.പി. വാന്റുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലീസിന് നല്‍കിയ നിര്‍ദേശം. ഇത്തരക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഊര്‍ജിതശ്രമത്തിലാണ് പോലീസ്. അതിനിടയിലാണ് നഗരത്തിലെ രണ്ട് സി.പി.എം. നേതാക്കള്‍ക്ക് പോലീസ് പ്രത്യേക ഇളവ് നല്‍കിയത്. പിന്നീട് അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല, ആളെ കണ്ടുകിട്ടിയില്ല എന്നൊക്കെ ഫയലില്‍ കുറിപ്പുകളെഴുതി രേഖയുണ്ടാക്കി സൂക്ഷിക്കല്‍ തുടരുകയാണ്. ഇതിനിടെ രണ്ടുനേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി തുടരുകയാണ്.