റാന്നി: പോളിംങ് ശതമാനം കുറഞ്ഞതിന്റെ കാരണം തിരക്കി സി.പി.എം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. സി.പി.ഐ (എം) പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും മുൻ പി.എസ്.സി അംഗവുമായ റാന്നി സ്വദേശി അഡ്വ. റോഷൻ റോയ് മാത്യുവാണ് പോസ്റ്റ് ഇട്ടത്. സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം (68.99%) രേഖപ്പെടുത്തിയ റാന്നി മണ്ഡലത്തെപ്പറ്റിയാണ് പോസ്റ്റ്. മണ്ഡലത്തിലെ വോട്ടർമാരുടെ തണുപ്പൻ പ്രതികരണത്തിന് പിന്നിൽ രാഷ്ട്രീയവും പ്രായോഗികവുമായ ഏഴ് ചോദ്യങ്ങളാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
ശക്തമായ രാഷ്ട്രീയ മത്സരത്തിന്റെ അഭാവം, സ്ഥാനാർത്ഥികളോടുള്ള താല്പര്യക്കുറവ്, റാന്നിക്കാരല്ലാത്ത സ്ഥാനാർത്ഥികളുടെ സാന്നിധ്യം എന്നിവ വോട്ടർമാരെ ബൂത്തിലെത്തുന്നതിൽ നിന്ന് പിന്തിരിപ്പിച്ചോ എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ചോദ്യങ്ങൾ. കൂടാതെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള ദൂരക്കൂടുതൽ, ഗതാഗത അസൗകര്യം, പ്രതികൂല കാലാവസ്ഥ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പ് സംവിധാനത്തോടുള്ള വിശ്വാസതക്കുറവ്, പൊതുവായ രാഷ്ട്രീയ വിരക്തി, വോട്ടർമാർക്കിടയിൽ കൃത്യമായ ബോധവൽക്കരണം നടക്കാത്തത് എന്നിവയും തിരിച്ചടിയായോയെന്ന് അദ്ദേഹം ചോദിക്കുന്നു.
എങ്കിലും ഈ പോസ്റ്റിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് വിമർശകർ പറയുന്നത്. റാന്നിയിലെ ഈ പോളിംഗ് കുറവ് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്. ബി.ജെ.പി യുമായി ഡീലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയർത്തിയ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് റാന്നി. വോട്ടെടുപ്പ് ദിവസം ഉണ്ടായിരുന്ന ആത്മവിശ്വാസം ഒരു മുന്നണികൾക്കും ഇപ്പോളില്ലെന്നതും ശ്രദ്ധേയമാണ്. അട്ടിമറി നടന്നോയെന്ന ചോദ്യവും ഇതോടെ ഉയര്‍ന്നു. പുറത്തു നിന്നുള്ളവരാണ് നിലവിലെ രണ്ടു മുന്നണി സ്ഥാനാര്‍ത്ഥികളും. നിലവിലെ എം.എല്‍.എയോടു മുന്നണിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നോ എന്ന ചോദ്യവും ഇതോടെ പൊതുസമൂഹം ഉയര്‍ത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ പോസ്റ്റ് മണ്ഡലത്തില്‍ വലിയ ചര്‍ച്ച ആകുമെന്നാണ് വിലയിരുത്തല്‍.






























