റാന്നി: റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കോടതി ഉത്തരവുകളും പഞ്ചായത്ത് തീരുമാനങ്ങളും ലംഘിച്ചാണ് ബസുകൾ സ്റ്റാൻഡിന് പുറത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്താണ് പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിൽ നിർത്തിയിടുന്നത് പതിവാണ്. ഇത് ടൗണിലെ തിരക്കിന് പുറമെ വലിയ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
താലൂക്ക് വികസന സമിതിയുടെ തീരുമാനപ്രകാരം ബസുകൾ സ്റ്റാൻഡിൽ നിർബന്ധമായും കയറി ഇറങ്ങണമെന്ന് പഞ്ചായത്ത് നിർദേശം നൽകിയിരുന്നു. കൂടാതെ കണ്ടക്ടർമാർ രജിസ്റ്ററിൽ സമയം രേഖപ്പെടുത്തി ഒപ്പിടണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. മണ്ഡലകാലത്ത് ടൗണിലെ തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ പോലീസിനെ നിയമിച്ചിരുന്നെങ്കിലും തീർത്ഥാടനം അവസാനിച്ചതോടെ ഇവരുടെ സേവനവും നിലച്ചു. ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിച്ചതോടെ പാതയിൽ എപ്പോഴും വാഹനത്തിരക്കാണ്.
ഇതിനിടയിൽ ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് ബസിൽ കയറാൻ റോഡിലേക്ക് ഓടേണ്ട അവസ്ഥയുമുണ്ട്. താലൂക്ക് ആശുപത്രിയിലേക്കും മറ്റും പോകുന്ന വാഹനങ്ങൾക്കിടയിൽ ഈ പ്രവണത വലിയ അപകടഭീഷണിയുയർത്തുന്നു. വിഷയത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.





























