തൃശൂർ: സിപിഎമ്മിനും സംസ്ഥാനസർക്കാരിനുമെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പാവം ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും, കരുവന്നൂരിൽ കവർന്ന പാവങ്ങളുടെ കാശ് ഏതുവിധേനെയും അവർക്ക് തിരികെ നൽകുമെന്നും മോദി പറഞ്ഞു. കുന്നംകുളത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ‌്ത് സംസാരിക്കവെയാണ് സംസ്ഥാനസർക്കാരിനും സിപിഎമ്മിനുമെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നുണയാണെന്നും മോദി പരാമർശിച്ചു.കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ്.
അഴിമതിയുടെ പുതിയ മാതൃകകളാണ് തീർക്കുന്നത്. കരുവന്നൂർ സഹകരണബാങ്ക് അഴിമതി ഇടതുപക്ഷം നടത്തുന്ന കെള്ളയുടെ ഉദാഹരണമാണ്. പാവപ്പെട്ടവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഇതാണ് സിപിഎം പ്രവർത്തകർ കൊള്ളയടിച്ചത്. പെൺമക്കളുടെ വിവാഹത്തിന് നിക്ഷേപിച്ച പണം പോലും കൊടുക്കാതെ വിവാഹങ്ങൾ മുടക്കി. ആയിരങ്ങളുടെ ജീവിതം താറുമാറായി.മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് വർഷമായി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പണം തിരികെ നൽകുമെന്നും, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.