തിരുവനന്തപുരം: ഇടതുമുന്നണിയെ പരസ്യമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേശ്‌കുമാര്‍ എംഎല്‍എ. ചര്‍ച്ചകളില്‍ നിറയുന്നതില്‍ സിപിഎമ്മിന് അടുത്ത അതൃപ്തി. അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യം സിപിഎം അറിയിക്കും. താക്കീതും നല്‍കും. വീണ്ടും വിമര്‍ശനം തുടര്‍ന്നാല്‍ ഗണേശിനെ മുന്നണിയില്‍ നിന്നും പുറത്താക്കും. ഗണേശിന്റെ പ്രസ്താവനകളെ എല്ലാം സിപിഎം കര്‍ശന നിരീക്ഷണത്തിലാക്കും. ദിവസങ്ങള്‍ക്കുമുമ്ബ് ഇടത് എംഎല്‍എ.മാരുടെ യോഗത്തില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഗണേശ് വീണ്ടും ഇടതുമുന്നണിക്കെതിരേ തിരിഞ്ഞത്. ഇതോടെ ഗണേശിന്റെ നിലപാട് പരസ്യമാകുകയും ചെയ്തു.
പാര്‍ട്ടിയിലെ നേതാക്കന്മാരെയും ജനങ്ങളെയും വഞ്ചിച്ച് പ്രവര്‍ത്തിക്കില്ല. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പറയാനുള്ളത് പറയാതിരിക്കുകയുമില്ല. മുന്നണിയില്‍ കൂടിയാലോചനകളോ വികസനമേഖലയില്‍ ഉള്‍പ്പെടെ ആരോഗ്യകരമായ ചര്‍ച്ചകളോ ഇല്ല. അജന്‍ഡയ്ക്കുപുറത്തുള്ള കാര്യങ്ങളിലും ചര്‍ച്ചയുണ്ടാകണമെന്നും ഗണേശ് പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചമാണെന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. റബ്ബര്‍ക്കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലംതലത്തില്‍ പ്രതിഷേധപരിപാടികളാരംഭിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. നേരത്തേയും എല്‍ഡിഎഫുമായി ഗണേശ് കുമാറിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. വിമര്‍ശനം തുടര്‍ന്നാല്‍ പിണറായിയുടെ രണ്ടാം സര്‍ക്കാര്‍ രണ്ടരക്കൊല്ലം പൂര്‍ത്തിയാകുമ്ബോള്‍ മന്ത്രിസ്ഥാനം നല്‍കില്ലെന്ന് ഗണേശിനെ സിപിഎം അറിയിക്കും. ഗണേശിനെതിരെ സഹോദരി നല്‍കിയ സ്വത്ത് തര്‍ക്ക കേസ് കോടതിക്ക് മുമ്ബിലുണ്ട്. ഗണേശിനെ മന്ത്രിയാക്കരുതെന്ന് സഹോദരി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിനും കിഫ്ബിക്കുമെതിരേ കഴിഞ്ഞദിവസം നിയമസഭാകക്ഷിയോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഇന്നലെ പരസ്യമായി തുറന്നടിച്ചതോടെ ഗണേശ്‌കുമാറും ഇടതുമുന്നണിയുമായുള്ള ബന്ധം കൂടുതല്‍ ഉലയുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന മരാമത്തുവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച ഗണേശ്, മന്ത്രി കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പട്ടികജാതി/വര്‍ഗവകുപ്പിനെ പ്രശംസിച്ചു.സര്‍ക്കാരിന്റെ വികസനരേഖ മുന്നണിയില്‍ ചര്‍ച്ചചെയ്തില്ലെന്നും പങ്കെടുക്കുന്നവരുടെ തിരക്കുമൂലമാകാമെന്നും ഗണേശ് പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്ബത്തികസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം പുറപ്പെടുവിക്കണം. സാമ്ബത്തികപ്രതിസന്ധി വികസനത്തെ സാരമായി ബാധിച്ചു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ മതിയായ ഫണ്ടില്ല. റോഡ് പണികള്‍ തീര്‍ത്തും കുറവാണ്. അതേക്കുറിച്ചു പരാതിപ്പെടുന്നതില്‍ രാഷ്ട്രീയമില്ല. താഴേത്തട്ടില്‍ കൂടുതല്‍ വികസനമാണ് ആഗ്രഹിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ല. പട്ടികജാതി/വര്‍ഗവകുപ്പിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്നു കരുതി അഭിപ്രായം പറയാതിരിക്കുന്നയാളല്ല താന്‍. ഒന്നും ലഭിച്ചില്ലെങ്കിലും പൊതുജനവികാരം തുറന്നുപറയും.
റോഡുകളുടെ അറ്റകുറ്റപ്പണി തീരാത്തതിനാല്‍ എംഎല്‍എമാര്‍ക്കു മണ്ഡലങ്ങളില്‍ പോകാനാവാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിയില്ല. പത്തനാപുരത്തെ ജനം വോട്ട് ചെയ്യുന്നതുകൊണ്ടാണു താന്‍ നിയമസഭയിലെത്തുന്നത്. പത്തനാപുരത്ത് ഇടതുമുന്നണിക്കും യു.ഡി.എഫിനും വേണ്ടി മത്സരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്നു കരുതി ഒപ്പമുള്ളവരെയോ ജനങ്ങളെയോ വഞ്ചിക്കില്ല. ഒരു സ്ഥാനവും വേണ്ട. ഇടതുമുന്നണിയില്‍ വികസനരേഖ സംബന്ധിച്ചുപോലും ചര്‍ച്ചകള്‍ നടന്നില്ല. അഭിപ്രായം ചോദിക്കുക മാത്രമാണു ചെയ്തതെന്നും ഗണേശ് പറഞ്ഞു.
മുന്നണിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആര്‍ ബാലകൃഷ്ണപിള്ളയുടെ കാലത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോണ്‍.ബി. എന്നാല്‍ മുന്നണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോണ്‍ഗ്രസ്. ഇനിയും ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കില്‍ പിന്നെ എവിടെയാണ് താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും പറയാന്‍ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാല്‍ സിപിഎം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല. മുന്നണി യോഗത്തില്‍ ഇക്കാര്യം ഗണേശ് തുറന്നടിച്ചപ്പോള്‍ സിപിഎം നേതാക്കള്‍ മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടന്‍ദിലീപിനെതിരായ കേസിലും ഗണേശ് നിരാശയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
































