കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രായപരിധി ഇളവ് മുഖ്യമന്ത്രിക്ക് മാത്രം. 75 വയസ്സ് പിന്നിട്ട ബാക്കി എല്ലാവരേയും മാറ്റും. അതിനിടെ എംഎം മണിയെ സെക്രട്ടറിയേറ്റില്‍ ഒരു ടേമില്‍ കൂടി നിലനിര്‍ത്താനും സാധ്യതയുണ്ട്. ഇടുക്കി രാഷ്ട്രീയത്തില്‍ മണിക്കുള്ള സ്വാധീനം മനസ്സിലാക്കിയാണ് ഇത്. നിലവില്‍ 16 പേരാണു സെക്രട്ടേറിയറ്റില്‍ ഉള്ളത്: പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി.കരുണാകരന്‍, ഇ.പി.ജയരാജന്‍, തോമസ് ഐസക്, പി.കെ.ശ്രീമതി, എ.കെ.ബാലന്‍, എം വിഗോവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, കെ.ജെ.തോമസ്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍. ഇവരില്‍ പിണറായി വിജയന്‍, പി.കരുണാകരന്‍, എം.എം.മണി, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ.തോമസ് എന്നിവര്‍ 75 വയസ്സ് പ്രായപരിധി പിന്നിട്ടവരാണ്. മുഖ്യമന്ത്രിയായതിനാല്‍ പിണറായിക്ക് ഇളവ് നല്‍കും.
അതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വെച്ചുതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഇത് പോളിറ്റ്ബ്യൂറോ തീരുമാനിക്കും. സെക്രട്ടറിയേറ്റിനെയും സംസ്ഥാന സമ്മേളനത്തില്‍ വെച്ചുതന്നെ രൂപീകരിക്കാവുന്ന സംഘടനാ സാഹചര്യം ഉണ്ടെന്ന വിലയിരുത്തലാണു സംസ്ഥാന നേതൃത്വത്തിനുള്ളത്. ചര്‍ച്ചകള്‍ വിലയിരുത്തി സമ്മേളനത്തില്‍ പങ്കെടുക്കുന്ന പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തീരുമാനമെടുക്കും. മന്ത്രി മുഹമ്മദ് റിയാസ് സെക്രട്ടറിയേറ്റില്‍ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഭാവിയില്‍ പാര്‍ട്ടി സെക്രട്ടറിയായി പരിഗണിക്കുന്ന പേരുകളില്‍ പ്രധാനമാണ് റിയാസിന്റെത്.
75 വയസ്സ് കഴിഞ്ഞതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറും. ഇക്കാര്യത്തില്‍ പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശങ്ങള്‍ വെയ്ക്കില്ല. പിണറായിയുടെ തീരുമാനത്തിന് അതു വിടും. അങ്ങനെ വന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയാകും. റിയാസ് പാര്‍ട്ടി സെക്രട്ടറിയും. ഈ ഫോര്‍മുല ഏതാണ്ട് സിപിഎമ്മില്‍ പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് കൂടിയാണ് തല്‍കാലം മന്ത്രിസഭയിലേക്കില്ലെന്ന് നിലപാടില്‍ കോടിയേരി എത്തുന്നത്. എം സ്വരാജും മുഹമ്മദ് റിയാസും എഎന്‍ ഷംസീറും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്താനും സാധ്യതയുണ്ട്. ഇവരാകും പാര്‍ട്ടിയുടെ ഭാവി നേതാക്കളെന്ന സന്ദേശമാകും ഈ സംസ്ഥാന സമ്മേളനത്തിന് ഒടുവില്‍ ഉണ്ടാവുകയെന്നാണ് സൂചന.
എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, മന്ത്രിമാരായ സജി ചെറിയാന്‍, വിഎന്‍ വാസവന്‍ എന്നിവരും സെക്രട്ടറിയേറ്റില്‍ എത്തിയേക്കും. പി ശ്രീരാമകൃഷ്ണന്‍, പി ജയരാജന്‍, മേഴ്സിക്കുട്ടിയമ്മ എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ കുറെക്കാലമായി സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും മാത്രമാണു സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുത്തു വന്നത്. കേരളത്തിലെ ഉന്നത നേതൃനിരയായ സെക്രട്ടേറിയറ്റിന്റെ രൂപീകരണം പലപ്പോഴും വിവാദമുണ്ടാകും. ഇത്തവണ റിയാസിനെ അടക്കം സെക്രട്ടറിയേറ്റില്‍ എടുക്കേണ്ടതുണ്ട്. പിണറായിയുടെ മരുമകനാണ് റിയാസ്. അതുകൊണ്ടുള്ള പേരുദോഷം ഒഴിവാക്കാനാണ് സമ്മേളന കാലത്തു തന്നെ സെക്രട്ടറിയേറ്റ് രൂപീകരണം ആലോചനയില്‍ എത്തുന്നത്.
സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്ത ശേഷം സംഘടനാസ്ഥിതി ആകെ വിലയിരുത്തി സെക്രട്ടേറിയറ്റ് പിന്നീടു രൂപീകരിക്കുകയാണു ചെയ്തു വന്നത്. ജില്ലാ സെക്രട്ടേറിയറ്റുകളും ജില്ലാ സമ്മേളനത്തില്‍ വെച്ചു തിരഞ്ഞെടുത്തിരുന്നില്ല. ഇത്തവണ ആ പതിവു മാറ്റി ജില്ലാ സമ്മേളനത്തില്‍ വെച്ചു തന്നെ ജില്ലാ സെക്രട്ടേറിയറ്റുകള്‍ നിശ്ചയിച്ചു. തര്‍ക്കങ്ങള്‍ ഉണ്ടായ ആലപ്പുഴയില്‍ മാത്രം അതിനു സാധിച്ചില്ല. ഈ മാതൃക എറണാകുളം സമ്മേളനത്തിലുമുണ്ടാകും. ഇതിലൂടെ റിയാസിനെ പാര്‍ട്ടിയുടെ ഭാവി നേതാവായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.
നേതൃത്വത്തില്‍ ഐക്യം ഉള്ള സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കുന്നതിനു മറ്റു തടസ്സങ്ങള്‍ ഇല്ലെന്നാണു നേതാക്കള്‍ പറയുന്നത്. ജില്ലകളില്‍ സെക്രട്ടേറിയറ്റ് രൂപീകരണം വേണോ എന്നു സമ്മേളനത്തിനു മേല്‍നോട്ടം വഹിച്ച സംസ്ഥാന നേതൃത്വമാണു തീരുമാനിച്ചത്. ആ രീതി പിന്തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കാര്യം സമ്മേളനത്തില്‍ പങ്കെടുക്കുന്ന പിബി അംഗങ്ങള്‍ക്കു വിട്ടത്. അങ്ങനെയാണെങ്കിലും ഈ തീരുമാനത്തേയും സ്വാധീനിക്കാനുള്ള കരുത്ത് മുഖ്യമന്ത്രി പിണറായിക്കുണ്ട്. അതിനാല്‍ അന്തിമ തീരുമാനം പിണറായിയുടേത് മാത്രമാകും.
പിണറായിയെ ധിക്കരിക്കാനുള്ള കരുത്ത് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ഇന്നില്ല. സംസ്ഥാന സമ്മേളനത്തില്‍ അടക്കം പിണറായിയുടെ കരുത്ത് പ്രകടമാണ്. ബംഗാളിലും ത്രിപുരയിലും അധികാര നഷ്ടമുണ്ടായ സിപിഎം കേന്ദ്ര നേതൃത്വം തീരെ ദുര്‍ബ്ബലമാണ്. കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം ദേശീയ നേതൃത്വത്തില്‍ അടക്കം പിണറായി വമ്പന്‍ മാറ്റങ്ങള്‍ ആലോചിക്കുന്നുണ്ട്.

































