തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലോക ഗുണ്ടായിസത്തിന്റെ വക്താവായ ട്രംപിന് മുന്നിൽ അനുസരയുള്ള കുട്ടിയാണ് നരേന്ദ്രമോദി ഇപ്പോൾ. ജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം. എണ്ണവില വർധനവിനെതിരെയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി ഗോവിന്ദൻ.എണ്ണവില വർധനയോടെ എല്ലാ സാധനങ്ങളുടേയും വില വർധിക്കുന്നു. നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.അവസരവാദ നിലപാടാണ് അദ്ദേഹത്തിന് പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടും. പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുകയാണ്.
ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഈ കൊള്ളയടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ച ധവളപത്രത്തിൽ പെൻഷൻ പ്രായം കൂട്ടാൻ ശിപാർശ ചെയ്യുന്നത് അഭ്യസ്ത വിദ്യരായ സർക്കാർ ജോലി ലക്ഷ്യംവെച്ച് നിൽക്കുന്ന ചെറുപ്പക്കാർക്ക് അങ്ങേയറ്റം ആശങ്ക നൽകുന്നതാണെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതിൽ യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.
നരസിംഹ റാവുവിനെയും മോദിയെയുമാണ് ഇന്ന് വി.ഡി സതീശനിൽ കണ്ടത്. വരുമാനത്തിന്റെ ഭൂരിഭാഗം പെൻഷന് ചെലവഴിക്കുന്നു എന്നത് നെഹ്റുവിന്റെ കാഴ്ചപ്പാടല്ല. ഇത് മോദിയുടെ കാഴ്ചപ്പാടാണ്. ധവള പത്രത്തിലെ ആശയം കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. കേരളം നേടിയ വളർച്ചയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയവും മുഖ്യമന്ത്രിയുടെ സാമ്പത്തിക നയവും ഒരുപോലെയാണ്. കേരള മോഡൽ നിലനിർത്തണമെന്ന് റഹീം ആവശ്യപ്പെട്ടു.






























