വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ചാറ്റ്ജിപിടി പൊതുജനങ്ങളിലേക്ക് എത്തിച്ചു എന്ന ഗുരുതരമായ കണ്ടെത്തലിനെ തുടർന്ന് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐക്കും അതിന്റെ സിഇഒ സാം ആൾട്ട്മാനുമെതിരെ ഫ്ലോറിഡ സംസ്ഥാനം നിയമനടപടി ആരംഭിച്ചു.. ഉൽപ്പന്ന ബാധ്യതാ നിയമങ്ങളുടെ ലംഘനം, അശ്രദ്ധ വഞ്ചനാപരമായ വ്യാപാര രീതികൾ എന്നിവ ചൂണ്ടിക്കാട്ടി ഫ്ലോറിഡയിലെ കോടതിയിൽ ഫയൽ ചെയ്ത കേസിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സിൽ താഴെയുള്ള കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ നടപടികളും പിഴയും ആവശ്യപ്പെടുന്നുണ്ട്.
ലാഭത്തിനുവേണ്ടി പൊതുസുരക്ഷയെയും കുട്ടികളുടെ ക്ഷേമത്തെയും കമ്പനി അവഗണിച്ചെന്ന് ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്മിയർ ആരോപിച്ചു.
അക്രമങ്ങൾക്കും കൂട്ട വെടിവയ്പ്പുകൾക്കും ചാറ്റ്ജിപിടി പ്രേരിപ്പിക്കുന്നുവെന്നും, യുവ ഉപയോക്താക്കളിൽ ഇത് ആസക്തിയുണ്ടാക്കുകയും വിമർശനാത്മക ചിന്താശേഷി ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും രക്ഷാകർതൃ മേൽനോട്ട ഉപകരണങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടുന്ന സംസ്ഥാനം, ഓപ്പൺഎഐയുടെ നടപടികൾ ഫ്ലോറിഡ നിവാസികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് വാദിക്കുന്നു.
സമാനമായ വിഷയങ്ങളിൽ കെന്റക്കിയും യൂട്ടായും മറ്റ് എഐ കമ്പനികൾക്കെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ആരോപണങ്ങളോട് ഓപ്പൺഎഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും മാനസികമായ ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ചാറ്റ്ജിപിടിയുടെ പരിശീലനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി മുൻകാലങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കൂട്ട വെടിവയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടയിലാണ് ഈ പുതിയ വ്യവഹാരം വരുന്നത്. ഓപ്പൺഎഐ പ്രാരംഭ പബ്ലിക് ഓഫറിലേക്ക് നീങ്ങാൻ തയ്യാറെടുക്കുന്ന നിർണ്ണായക സമയത്താണ് ഈ നിയമനടപടി എന്നതും ശ്രദ്ധേയമാണ്.





























