റാന്നി: പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമിയ്ക്ക് പ്രാരംഭ ചികിത്സ കിട്ടാൻ എന്തെങ്കിലും രീതിയിൽ തടസ്സം ഉണ്ടായെങ്കിൽ അത് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. അഭിരാമിയുടെ വീട്ടിലെത്തി മാതാപിതാക്കളായ ഹരീഷിനെയും രജനിയെയും കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നല്ല ചികിത്സയും പരിഗണയുമാണ് തങ്ങളുടെ കുട്ടിക്ക് കിട്ടിയതെന്ന് കുട്ടിയുടെ മാതാവ്പിതാക്കൾ പറഞ്ഞു. പട്ടിയുടെ കടിയേറ്റ ഉടനെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയെങ്കിലും അവിടെ ഡോക്ടർ ഇല്ലാത്തതിനാൽ പത്തനംതിട്ടയിലേക്ക് അയച്ചതായി മാതാവ് പറഞ്ഞു.
എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ മുറിവ് കഴുകി കൊണ്ടുവരണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടത്. ആ സമയത്ത് അങ്ങനെ പറഞ്ഞത് തങ്ങൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അവർ പറഞ്ഞു. സിപിഐ(എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ഏരിയ സെക്രട്ടറി എസ് ഹരിദാസ് ,പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ , വൈസ് പ്രസിഡൻറ് ഡി ശ്രീകല എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.





























