തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്ക് തടയിടാന്‍ സിപിഎം ആലോചന.ഒരോ സര്‍വകലാശാലയ്ക്കും ഓരോ ചാന്‍സലര്‍ വേണമെന്നതടക്കമുള്ള ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശകളില്‍ സിപിഎം അഭിപ്രായ രൂപീകരണം നടത്തും. അധ്യാപക വിദ്യാര്‍ഥി സംഘടനാനേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ശില്‍പശാല നാളെയും മറ്റെന്നാളും തിരുവനന്തപുരം ഇഎംഎസ് അക്കാഡമിയില്‍ നടക്കും.
ചാന്‍സലര്‍ എന്ന പദവി ഉപയോഗിച്ച് സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. നിയമസഭ പാസ്സാക്കിയ സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടാതെ കേരള സര്‍വകലാശാല വിസി നിയമന നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ട് പോയതോടെയാണ് നിലപാട് കടുപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പാക്കണമെന്നതടക്കമുള്ള കാര്യങ്ങളാണ് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നത്. സ്വയം ഭരണ കോളേജുകള്‍ക്ക് കല്‍പ്പിത പദവി നല്‍കണമെന്നതടക്കമുള്ള കമ്മീഷന്‍ ശിപാര്‍ശകളില്‍ ഇടത് കേന്ദ്രങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നയം രൂപീകരിച്ച ശേഷം സര്‍ക്കാരിനെ കൊണ്ട് നടപ്പാക്കാനാണ് പാര്‍ട്ടി ആലോചന.സർവകലാശാലകളിൽ മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി, വിസിമാരുടെ കാലാവധി അഞ്ച് വർഷം തുടങ്ങിയ ശുപാർശകളും കമ്മീഷൻ നൽകിയിട്ടുണ്ട്.