കൊടുമൺ : കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ വീടുകൾ തകർക്കുകയും ചെയ്ത സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന സിപിഐ നേതാക്കളുടെ ആവശ്യത്തെ തുടർന്ന് കൊടുമൺ പോലീസ് മർദ്ദനമേറ്റ പ്രവർത്തകരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റംഗം ഐക്കാട് ഉഭയകുമാർ, സിപിഐ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു എന്നിവരുടെ മൊഴിയാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ബിനുവിൻ്റെ നിർദ്ദേശപ്രകാരം രേഖപ്പെടുത്തിയത്.
മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണമുണ്ടായ പ്രദേശത്തും വീടുകളിലും പോലീസ് തെരച്ചിൽ നടത്തി. അക്രമം നടത്തിയ പ്രതികളുടേതെന്ന് സംശയിക്കുന്ന ചെരിപ്പും തൂവാലയും കണ്ടെത്തി. എന്നാൽ അക്രമങ്ങൾ നടന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ്സെടുക്കുവാൻ പോലീസ് തയ്യാറായിട്ടില്ല. അക്രമമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പക്ഷപാതപരമായ സമീപനമാണ് പോലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത്.
പ്രതികളുടെ വിവരങ്ങൾ ലഭ്യമായിട്ടും ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. പക്ഷപാതപരമായ സമീപനം അവസാനിപ്പിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാക്കളായ കെ ആർ ചന്ദ്രമോഹൻ, എ പി ജയൻ, മുണ്ടപ്പള്ളി തോമസ്, ഡി സജി തുടങ്ങിയവർ ഡിവൈഎസ്പി ബിനുവിനെ നേരിൽ കണ്ടിരുന്നു.