കണ്ണൂര്‍: പയ്യന്നൂരിന് പിന്നാലെ ഇന്ന് തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. മയ്യിലിൽ നടക്കുന്ന പൊതു യോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സംസാരിക്കും. ഇന്നലെ പയ്യന്നൂരിലെ രണ്ട് ഇടങ്ങളില്‍ നടന്ന പൊതുയോഗത്തില്‍ വി.കുഞ്ഞികൃഷ്ണന്‍ എംഎല്‍എയെ കടുത്ത ഭാഷയിൽ പിണറായി വിമർശിച്ചിരുന്നു. 1970ന് ശേഷം ആദ്യമായാണ് തളിപ്പറമ്പിൽ സിപിഎം പരാജയപ്പെടുന്നത്. മണ്ഡലത്തിൽ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് പാര്‍ട്ടി അവലോകന യോഗത്തില്‍ വിലയിരുത്തിയിരുന്നു. പി.കെ ശ്യാമളയെ സ്ഥാനാര്‍ഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദന്‍ സിപിഎം വിട്ട് യുഡി എഫ് സ്വതന്ത്രനായി മത്സരിച്ചത്.
ഏത് പ്രതിസന്ധി വന്നാലും ഇടതുപക്ഷത്തിന് പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ചില മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് പിണറായി കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പറഞ്ഞിരുന്നു. ഏത് കുത്തൊഴുക്കിനെയും നേരിടാനുള്ള കെല്‍പ്പ് പയ്യന്നൂര്‍ മണ്ഡലത്തിന് ഉണ്ടായിരുന്നു.രൂപീകരണം മുതല്‍ പയ്യന്നൂർ മണ്ഡലത്തില്‍ 15 തവണ വിജയിച്ചത് സിപിഎം സ്ഥാനാര്‍ഥികളാണെന്നും അദ്ദേഹം പറയുന്നു.






























